ഫോൺ പേ, ഗൂഗിൾ പേ, പേടിഎം ആപ്പുകൾക്ക് സമാനം; പെർഫെക്ട് തട്ടിപ്പ്
കൽപറ്റ ∙ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് ജില്ലയിൽ വ്യാപകമാകുന്നു. ചെറുകിട വ്യാപാരികളാണു തട്ടിപ്പിനിരയാകുന്നവരിലേറെയും. യഥാർഥ യുപിഐ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളതാണ് ഈ ‘ഡ്യൂപ്ലിക്കേറ്റ്’ ആപ്പുകൾ. അമ്പലവയൽ പൂപ്പൊലിക്കിടെ ടിക്കറ്റ് എടുത്തവരിൽ ചിലർ ഇത്തരം വ്യാജ ആപ്പുകളാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഫോൺ പേ, ഗൂഗിൾ പേ ആപ്പുകൾക്കു സമാനമായ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താണു തട്ടിപ്പ്. ഇത്തരം ആപ്പുകളിൽ എത്ര വലിയ തുകയും ട്രാൻസ്ഫർ ആയതായി കാണിക്കും. നല്ല തിരക്കുള്ള സമയത്തു വ്യാപാരസ്ഥാപനങ്ങളിലെത്തുന്ന തട്ടിപ്പുകാർ പണം നൽകിയതായുള്ള സ്ക്രീൻഷോട്ട് എന്ന വ്യാജേന ഈ ആപ്പിന്റെ ഇന്റർഫേസ് ആണു കാണിച്ചുകൊടുക്കുന്നത്. സൗണ്ട്ബോക്സ് വച്ചിട്ടില്ലാത്ത കടകളിലാകുമ്പോൾ തട്ടിപ്പുകാർ പെട്ടെന്നു പിടിക്കപ്പെടുന്നുമില്ല.
പെർഫെക്ട് തട്ടിപ്പ്
വ്യാജ ആപ്പുകളിൽ കടയുടമയുടെ പേരോ മൊബൈൽ നമ്പറോ എന്നിവയും തുകയും ടൈപ്പ് ചെയ്തു കൊടുത്താൽ യഥാർഥ ആപ്പുകളിൽ കാണുന്നതുപോലെ തന്നെ ‘പേയ്മെന്റ് സക്സസ്ഫുൾ (Payment Successful)’ എന്ന സന്ദേശവും ടിക് മാർക്കും തെളിയും. യഥാർഥ ഇടപാടുകളിൽ ഉണ്ടാകുന്നതുപോലെയുള്ള ആനിമേഷനുകളും ശബ്ദങ്ങളും ഇതിലുണ്ട്. തിരക്കുള്ള സമയങ്ങളിൽ കടകളിൽനിന്നു സാധനങ്ങൾ വാങ്ങിക്കഴിച്ച ശേഷവും ടിക്കറ്റ് എടുത്തശേഷവും ഡ്രസ് വാങ്ങിയശേഷവുമെല്ലാം ഇത്തരത്തിൽ പെട്ടെന്നു തന്നെ പണം ട്രാൻസ്ഫർ ചെയ്തതായി കാണിച്ചു തട്ടിപ്പുകാർ മുങ്ങും.
ടിക്ക് മാർക്ക് അടക്കമുള്ള ‘പെർഫെക്ട് ആപ്പ്’ ആണെന്നതിനാൽ അക്കൗണ്ടിൽ തുക ക്രെഡിറ്റ് ആയതായുള്ള മെസേജ് വരുന്നുണ്ടോയെന്നു നോക്കാതെ തന്നെ വ്യാപാരികൾ ഇവരെ പോകാൻ അനുവദിക്കുകയും െചയ്യും. പിന്നീട് കടയിലെ കണക്ക് ക്ലോസ് ചെയ്യുമ്പോൾ ഓൺലൈൻ ഇടപാടിൽ വരേണ്ട തുക വന്നിട്ടില്ലെന്നു മനസ്സിലായ വ്യാപാരികളാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലെന്നും പൂപ്പൊലി കൗണ്ടറുകളിലെ ജീവനക്കാർ പറയുന്നു.
പിന്നാലെ പൊലീസ്
ചെറുകിട വ്യാപാരികളാണു തട്ടിപ്പിന്റെ പ്രധാന ഇരകൾ. പണം ക്രെഡിറ്റ് ആയാലുടൻ ശബ്ദസന്ദേശം നൽകുന്ന ‘സൗണ്ട് ബോക്സ്’ സംവിധാനം ഇല്ലാത്ത കടകളിലാണ് തട്ടിപ്പുകാർ പ്രധാനമായും കയറുന്നത്. ബാങ്കിൽ നിന്നുള്ള എസ്എംഎസ് വരാൻ വൈകുന്നതും പലപ്പോഴും വ്യാപാരികൾക്ക് വിനയാകുന്നു. കണക്ക് ബുക്കിലെ തുകയും ബാങ്ക് ബാലൻസും തമ്മിൽ വ്യത്യാസം വരുമ്പോൾ മാത്രമാണ് ചതി തിരിച്ചറിയുന്നത്. ഹോട്ടലുകൾ, വസ്ത്രശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിലെല്ലാം ഇത്തരം സംഘങ്ങൾ വിലസുന്നുണ്ട്.തുക വലുതായാലും ചെറുതായാലും വ്യാജ ആപ്പിൽ അത് കൃത്യമായി കാണിക്കാനാകും എന്നത് തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ നീക്കം.
തട്ടിപ്പ് രീതി ഇങ്ങനെ
ഫോൺ പേ (PhonePe), ഗൂഗിൾ പേ (GPay), പേടിഎം (Paytm) തുടങ്ങിയ ജനപ്രിയ പേയ്‌മെന്റ് ആപ്പുകൾക്ക് സമാനമായ ഇന്റർഫേസ് ഉള്ള വ്യാജ ആപ്പുകൾ ഉപയോഗിച്ചാണു തട്ടിപ്പ്. ഇവ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമല്ല. എക്സെൻഡർ (Xender) വഴിയോ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയോ എപികെ (APK) ഫയലുകളായാണ് വ്യാജ ആപ്പുകൾ പ്രചരിക്കുന്നത്.
