മാനന്തവാടി- മട്ടന്നൂർ വിമാനത്താവളം റോഡ്; ഭൂമിയേറ്റെടുക്കാൻ നടപടി തുടങ്ങുന്നു
പേരാവൂർ: നിർദിഷ്ട മാനന്തവാടി-കൊട്ടിയൂർ-പേരാവൂർ-മട്ടന്നൂർ വിമാനത്താവള റോഡിനായി ഭൂമിയേറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഭൂമിയേറ്റെടുക്കാനുള്ള 11(ഒന്ന്) വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു. ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കോളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം എന്നീ വില്ലേജുകളിലായി 84.906 ഹെക്ടർ ഭൂമിയാണ് നാലുവരിപ്പാതയ്ക്കായി ഏറ്റെടുക്കേണ്ടത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു.
2013ലെ ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമ പ്രകാരമാണ് ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി തരംതിരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.അഡ്മിനിസ്ട്രേറ്ററായി കണ്ണൂർ എൽഎ ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചിട്ടുണ്ട്. സ്പെഷ്യൽ തഹസിൽദാർ എൽഎ (റോഡ് കണക്ടിവിറ്റി പാക്കേജ് ഓഫ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്) ആണ് ഏറ്റെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകുക.
ഏറ്റെടുക്കാനുള്ള ഭൂമിയുടെ രേഖകൾ പുതുക്കുന്ന കാര്യത്തിലോ സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ ആക്ഷേപമുണ്ടെങ്കിൽ രേഖാമൂലം സ്പെഷ്യൽ തഹസിൽദാരെ അറിയിക്കണം.
വയനാട് ജില്ലയിലും കണ്ണൂരിന്റെ കിഴക്കൻ മേഖലയിലുമുള്ളവർക്ക് വിമാനത്താവളത്തിലേക്കും കണ്ണൂർ നഗരത്തിലേക്കും എളുപ്പം എത്തിച്ചേരാൻ കഴിയും വിധമാണ് മാനന്തവാടി-ബോയ്സ്ടൗൺ-പേ രാവൂർ-മട്ടന്നൂർ റോഡ് എയർപോർട്ട് ലിങ്ക് റോഡായി വികസിപ്പിക്കുന്നത്. ബെംഗളൂരു, കൂർഗ്, മൈസൂരൂ, ഊട്ടി എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ റോഡ് ഉപകരിക്കും.
റോഡിനായി കൊട്ടിയൂർ വില്ലേജിൽനിന്ന് 118 കുടുംബ ങ്ങളെ പൂർണമായോ ഭാഗിക മായോ കുടിയൊഴിപ്പിക്കേണ്ടി വരും. കേളകത്ത് നിന്ന് 49, കണിച്ചാർ 42, മണത്തണ 153, വെള്ളർവള്ളി 51, തോലമ്പ്ര 149, ശിവപുരം 49, മട്ടന്നൂർ 11, അയ്യല്ലൂർ ദേശം 20 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ കുടിയൊഴിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം.റോഡിനായി കൊട്ടിയൂർ വില്ലേജിൽനിന്ന് 118 കുടുംബങ്ങളെ പൂർണമായോ ഭാഗികമായോ കുടിയൊഴിപ്പിക്കേണ്ടി വരും.
2017-ലാണ് റോഡ് നിർമാണത്തിനുള്ള നടപടികൾ തുടങ്ങിയത്. ഭൂമിയേറ്റെടുക്കൽ നടപടികൾ ഇഴഞ്ഞതിനാൽ ജനങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു.
