ചിന്നക്കനാൽ ഭൂമി കേസ്: മാത്യു കുഴൽനാടന്റെ മൊഴി രേഖപ്പെടുത്തി

Share our post

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിജിലൻസിന്റെ പൂജപ്പുര സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആണ് എംഎൽഎയെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് മാത്യു കുഴൽനാടൻ മൊഴി നൽകിയത്. 2021-ൽ റവന്യൂ രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഭൂമി വാങ്ങിയതെന്നും അന്ന് കേസുകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആധാരത്തിൽ വില കുറച്ചു കാണിച്ചിട്ടില്ലെന്നും പുറമ്പോക്ക് ഭൂമി കൈയേറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മൊഴി നൽകി. ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചുവെന്നതാണ് എംഎൽഎയ്ക്ക് എതിരെയുള്ള കേസ്. കേസിലെ 16-ാം പ്രതിയാണ് മാത്യു കുഴൽനാടൻ. ചിന്നക്കനാലിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. വിജിലൻസ് മൊഴി കൂടി രേഖപ്പെടുത്തിയതോടെ കേസിലെ തുടർനടപടികൾ വേഗത്തിലാകുമെന്നാണ് സൂചന.

ആധാരം നടത്തിയത്‌ 1.21 ഏക്കർ ഭൂമിക്കാണെങ്കിലും 53.5 സെന്റ്‌ അനധികൃതമായി കൈവശം വച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. പുറമ്പോക്ക്‌ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്ന അറിവോടെയാണ്‌ ഭൂമി വിലയ്‌ക്ക്‌ വാങ്ങിയതെന്നാണ്‌ വിജിലൻസ്‌ അന്വേഷണത്തിൽ വ്യക്തമാകുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കുഴൽനാടൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ്‌ കേസെടുത്തത്‌. 1.21 ഏക്കറിൽ രണ്ട് അനധികൃത നിർമാണങ്ങൾ നിലനിന്ന ഏഴു സെന്റ്‌ ഭൂമി കുറച്ചാണ് 2021ൽ പ്രമാണം ചെയ്തത്.

1.14 ഏക്കർ ഭൂമിയുടെ പ്രമാണം നടന്നപ്പോൾ 1.21 ഏക്കർ ഭൂമി തനിക്ക് ഉണ്ടെന്ന്‌ സ്‌റ്റേറ്റ്‌മെന്റിൽ കാണിച്ചതും ക്രമക്കേടിന്‌ മറ്റൊരു തെളിവാണ്‌. ഈ ഏഴു സെന്റ്‌ സ്ഥലം -2022 ഫെബ്രുവരിയിൽ 18.84 ലക്ഷം രൂപ നൽകിയാണ്‌ വാങ്ങുന്നത്. എന്നാൽ, 2021 ജനുവരിയിൽ നൽകിയ സ്റ്റേറ്റ്‌മെന്റിൽ ഈ വസ്‌തുകൂടി മുൻകൂട്ടി എഴുതിച്ചേർത്തതും ക്രമക്കേട്‌ വ്യക്തമാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!