വ്യക്തിഹത്യയുടെ ലക്ഷ്യം കൂടുതൽ ഇരകൾ മുന്നോട്ട് വരാതിരിക്കാൻ; ഫെന്നി എല്ലാം വളച്ചൊടിച്ചു: അതിജീവിതയുടെ സന്ദേശം പുറത്ത്
തിരുവനന്തപുരം: ഫെന്നി നൈനാനെതിരെ സൈബർ അധിക്ഷേപത്തിൽ കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് അതിജീവിത. ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും വാലും തലയുമില്ലാത്ത ചാറ്റിന്‍റെ ചില ഭാഗങ്ങൾ മാത്രം പുറത്തുവിട്ടത് തന്നെ ചെയ്യാനാണെന്നും അതിജീവിത പ്രതികരിച്ചു.
രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ടത് ട്രോമയിലാക്കിയ ഘട്ടത്തിലാണ് ഇൻസ്റ്റാഗ്രാമിൽ ഫെനി മെസ്സേജ് അയച്ച് പരിചയപ്പെടുന്നത്. ചൂരൽമല ഫണ്ടിനായാണ് ആദ്യം സമീപിച്ചത്. രാഹുലിനെ കുറിച്ചായിരുന്നു പിന്നീടുള്ള സംസാരമെല്ലാം. അനിയനെ പോലെയാണ് ഫെനിയെ കണ്ടത്. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടെല്ലാം അന്നെനിക്കുണ്ട്. പുറത്തിറങ്ങാൻ പറ്റാത്ത ഒറ്റപ്പെട്ട അവസ്ഥയായിരുന്നു നേരിട്ടത്. കുഞ്ഞായിരുന്നു എനിക്ക് പ്രയോറിറ്റി. രാഹുലിന്റെ കേസ് ആരോടും പറയരുതെന്ന് ഫെനി പറഞ്ഞു. വേറെ റിലേഷൻഷിപ്പ് രാഹുലിന് ഇല്ലെന്നും ആരാധികമാരാണ് ബാക്കി ഉള്ളവരെന്നും അവർ ശല്യമാണെന്നും ഫെനി തെറ്റിദ്ധരിപ്പിച്ചു – അതിജീവിത പറഞ്ഞു.
അതിജീവിതയെ അപമാനിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെതിരെ വ്യാഴാഴ്ച പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ രാഹുലും പരാതിക്കാരിയുമായുള്ള ചാറ്റ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.
പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയിന്മേലാണ് നടപടി. മുൻപും ഫെനി രാഹുലിനെ ന്യായീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. രാഹുലിന്റെ അറസ്റ്റിനാസ്പദമായ പരാതി നൽകിയ അതിജീവിതയുമായുള്ള ചാറ്റാണ് രാഹുലിനെ ന്യായീകരിക്കാനായി ഫെനി ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.
ഈ പരാതിയിലും രണ്ടാമത്തെ ബലാത്സംഗ പരാതിയിലും ഫെന്നി നൈനാന്റെ പേര് പരാമർശിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ബന്ധവും താൻ ഗർഭിണിയാണെന്ന വിവരവും ഫെനി നൈനാന് അറിയാമെന്ന് പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ഹോംസ്‌റ്റേയിൽ എത്തിച്ച് പീഡിപ്പിക്കാൻ നേരം രാഹുൽ വന്ന കാർ ഓടിച്ചിരുന്നത് ഫെനി നൈനാൻ ആണെന്നും രണ്ടാമത്തെ പരാതിക്കാരിയുടെ പരാതിയിൽ പറഞ്ഞിരുന്നു.
