സൈലൻസറിൽനിന്ന് തീ, കർണാടകയിൽ പോയി മലയാളിയുടെ ഷോ; പിഴ 1.11 ലക്ഷം രൂപ
ബെംഗളൂരു: അമിതശബ്ദമുണ്ടാക്കുന്ന വിധത്തിൽ സൈലൻസറിൽ പരിഷ്‌കാരം വരുത്തി ബെംഗളൂരുവിൽ കാറിൽ കറങ്ങിനടന്ന മലയാളി വിദ്യാർഥിക്ക് 1.11 ലക്ഷം രൂപ പിഴ. കണ്ണൂർ ആർടിഒയിൽ രജിസ്റ്റർചെയ്ത കാറാണ് ഹെന്നൂർ റോഡിൽ പൊതുജനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഓടിച്ചത്.
പൊതുജനങ്ങൾ കാറിന്റെ വീഡിയോ ട്രാഫിക് പോലീസിന് കൈമാറുകയായിരുന്നു. കാറിനെ പിന്തുടർന്ന് തടഞ്ഞ ട്രാഫിക് പോലീസ് പിന്നീട് ഇത് ആർടിഒയ്ക്ക് കൈമാറി. ആർടിഒ അധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൈലൻസറിൽ പരിഷ്‌കാരം വരുത്തിയതായി കണ്ടെത്തിയത്.
അമിതശബ്ദത്തിനൊപ്പം പുകക്കുഴലുകളിൽനിന്ന് തീപ്പൊരി ചിതറുന്നവിധത്തിലായിരുന്നു മാറ്റംവരുത്തിയതെന്നും ഇത് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ആർടിഒ അധികൃതർ വിലയിരുത്തി. തുടർന്നാണ് ആർടിഓഫീസിന് ചുമത്താൻ കഴിയുന്ന പരമാവധി പിഴയായ 1,11,500 രൂപ ചുമത്തിയത്.
കഴിഞ്ഞദിവസം പിഴ അടച്ചതിനെത്തുടർന്ന് കാർ വിട്ടുനൽകി. റോഡ് നിയമം പാലിക്കുന്നതിൽ ഗുരുതരമായ വീഴ് വരുത്തിയതിനാലാണ് കനത്തപിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്ന് ട്രാഫിക് പോലീസും ആർടിഒ അധികൃതരും വ്യക്തമാക്കി.
