‘അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ല, അവസാന വാക്ക് ജോസിന്റേത്’: ഇടതിൽ ‘തുടരു’മെന്ന് റോഷി അഗസ്റ്റിൻ
തിരുവനന്തപുരം∙ അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും യഥാർഥ നിലപാട് ജോസ്.കെ.മാണിയുടെ ഫെയ്സ്ബുക് കുറിപ്പിൽ ഉണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ അക്കാര്യം ചർച്ച ചെയ്യേണ്ട കാര്യമില്ല. രണ്ടാഴ്ച മുൻപ് ചെയർമാൻ തന്നെ നയം വ്യക്തമാക്കിയതാണ്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണെന്ന് ജോസ്.കെ.മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ നടന്നതായി അറിയില്ല. എല്ലാത്തിനും മറുപടി പറയേണ്ടത് പാർട്ടി ചെയർമാൻ ആണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കിയത്. വിവാദത്തിനിടെ കഴിഞ്ഞ ദിവസത്തെ എൽഡിഎഫ് സമരത്തിന്റെ ഫോട്ടോ റോഷിയും റാന്നി എംഎൽഎ പ്രമോദ് നാരായണനും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘തുടരും’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
‘‘ഇന്നലത്തെ ഉപവാസ സമരത്തിൽ 5 എംഎൽഎമാരും പങ്കെടുത്തു. ജോസ്.കെ.മാണി പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്. എൽഡിഎഫ് സർക്കാരിനൊപ്പം തുടരും. അതിൽ അഭ്യൂഹത്തിന്റെ ആവശ്യമെന്താണ്. മുന്നണി മാറ്റത്തിൽ സഭ ഇടപെട്ടിട്ടില്ല, സഭാ അധ്യക്ഷൻമാർ ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാട് ഇതുവരെ എടുത്തിട്ടില്ല. ഒരാശങ്കയും ഇക്കാര്യത്തിൽ ഇല്ല. ജോസ്.കെ.മാണിയുമായി സോണിയാ ഗാന്ധി സംസാരിച്ചുവെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. സോണിയാ ഗാന്ധിയും പറഞ്ഞിട്ടില്ല. പാർട്ടിയുെട നിലപാട് വ്യക്തമാണ്. അവസാന വാക്ക് ജോസ്.കെ.മാണിയുടേതാണ്. ഒരു അഭ്യൂഹങ്ങൾക്കും കേരള കോൺഗ്രസിൽ ഇടമില്ല. ഇടതുഭരണം തുടരും. മുന്നണി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയതാണ്. വിശ്വാസപ്രമാണങ്ങളെ അടിയറ വയ്ക്കില്ല. ധാർമികതയെ ചോദ്യം ചെയ്യുന്ന ഒന്നിനും ഇടമില്ല’’ – റോഷി അഗസ്റ്റിൻ പറഞ്ഞു
