പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി ജഡ്ജി കളവ് പറഞ്ഞു, ചരിത്രത്തിലാദ്യം- പ്രതികരണവുമായി ടി.ബി മിനി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ജഡ്ജി അഭിഭാഷകയുടെ അസാന്നിധ്യത്തിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തി അപകീർത്തി പരാമർശം നടത്തിയിരിക്കുകയാണെന്ന് ടി.ബി. മിനി ആരോപിച്ചു. വിചാരണക്കോടതിയിൽ ഒന്നരവർഷക്കാലമുണ്ടായിരുന്നു. അസുഖത്തെത്തുടർന്നോ ജില്ലയ്ക്ക് പുറത്തായിരുന്നതുകൊണ്ടോ എത്തിയില്ലെന്നതൊഴിച്ചാൽ മറ്റെല്ലാ ദിവസങ്ങളിലും കോടതിയിൽ എത്തിയിരുന്നു. തനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ല. നിയമപരമായി അതിജീവിതയുടെ അഭിഭാഷകയ്ക്ക് വിചാരണക്കോടതിയിൽ അനുവാദമില്ല. കോടതിയുടെ മര്യാദയ്ക്ക് നിരക്കാത്ത വിധം എന്തിനാണ് ജഡ്ജി ഇത്തരമൊരു പരാമർശം നടത്തിയതെന്നും അഭിഭാഷക ചോദിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം. വിചാരണസമയത്ത് പത്തു ദിവസത്തിൽ താഴെമാത്രമാണ് അഭിഭാഷക കോടതിയിലെത്തിയതെന്നും അരമണിക്കൂർ മാത്രമാണ് കോടതിയിലുണ്ടാകാറുള്ളതെന്നും ജഡ്ജി വിമർശിച്ചു. വിശ്രമസ്ഥലം എന്നനിലയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് പരിഗണിച്ചില്ലെന്ന് പറയാറുള്ളതെന്നും വിമർശനമുന്നയിച്ചു. തിങ്കളാഴ്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ചപ്പോൾ അഡ്വ. ടി.ബി. മിനി ഹാജരായിരുന്നില്ല. ജൂനിയറാണ് കോടതിയിലുണ്ടായിരുന്നത്. തുടർന്നായിരുന്നു കോടതിയുടെ പരാമർശം.
