ആറളം വന്യജീവിസങ്കേതം ഇനി ആറളം ചിത്രശലഭസങ്കേതം
ഇരിട്ടി ∙ ആറളം വന്യജീവിസങ്കേതം ഇനി ‘ആറളം ചിത്രശലഭസങ്കേതം’. ചിത്രശലഭ വൈവിധ്യം ഏറ്റവുമധികമുള്ള സംരക്ഷിത വനമേഖലയെന്ന പ്രാധാന്യം കണക്കിലെടുത്തു ആറളത്തെ ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കാൻ കഴിഞ്ഞ ജൂൺ 18നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം അസാധാരണ ഗസറ്റ് വിജ്ഞാപനം വഴി പുനർനാമകരണം നടത്തിയുള്ള തീരുമാനം ഉത്തരവായി ഇറങ്ങി. ഇതോടെ രാജ്യത്തെ ആദ്യ ചിത്രശലഭസങ്കേതമായി ആറളം മാറി.
കഴിഞ്ഞ ജനുവരിയിൽ, തുടർച്ചയായ 25–ാം വർഷം നടത്തിയ ചിത്രശലഭ ദേശാടന നിരീക്ഷണ കണക്കെടുപ്പ് ക്യാംപിൽ ശലഭ നിരീക്ഷകരും വനം ഉന്നത ഉദ്യോഗസ്ഥരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. 25 വർഷവും ക്യാംപിനു നേതൃത്വം നൽകിയ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി നൽകിയ പഠന റിപ്പോർട്ട് കൂടി പരിഗണിച്ചായിരുന്നു തീരുമാനം. 266 ഇനം ചിത്രശലഭങ്ങളുടെ സാന്നിധ്യം ആറളത്ത് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അപൂർവ ഇനങ്ങളിൽപെട്ടവയും ഇവയിലുണ്ട്.
