കണ്ണൂർ വിമാനത്താവളത്തിൽ 63 തേനീച്ചക്കൂടുകൾ; ആദിവാസികളെ ഉപയോഗിച്ച് തുരത്താൻ നീക്കം
കണ്ണൂർ: കെട്ടിടത്തിന് സൗന്ദര്യം കൂട്ടാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത പോലെ സ്വർണവർണത്തിൽ തൂങ്ങിനിൽക്കുന്ന തേനീച്ചക്കൂടുകൾ ദൂരെനിന്നേ കാണാം. കൂറ്റൻ കെട്ടിടത്തിന്റെ മേൽക്കൂരയോട് ചേർന്ന് ചെറുതും വലുതുമായ 63 തേനീച്ചക്കൂടുകൾ… കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ ‘തേനൂറും’ കാഴ്ച.
വിമാനത്താവളത്തിലെ രണ്ടാംനിലയിലെ പുറപ്പെടൽകേന്ദ്രത്തിലെ മേൽക്കൂരയിലാണ് തേനീച്ച നിരയായി കൂടുകൂട്ടിയിരിക്കുന്നത്. കെട്ടിടത്തിന്റെ വലതുഭാഗത്ത് 33-ഉം ഇടതുഭാഗത്ത് 30-ഉം കൂടുകളുമുണ്ട്. ചില കൂടുകളിൽനിന്നും തേനീച്ചകൾ തനിയെ ഒഴിഞ്ഞുപോയിട്ടുണ്ട്. മറ്റുള്ള കൂടുകളാകട്ടെ നല്ല വലുപ്പവും നീളവുമുണ്ട്.
2018 ഡിസംബർ ഒൻപതിനാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഏഴുവർഷമായി തേനീച്ചകളും കൂടുകളും ഇവിടെയുണ്ടെന്ന് അധികൃതർ പറയുന്നു. ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ലെന്നതാണ് വലിയ ആശ്വാസം.
മുൻകരുതലിന്റെ ഭാഗമായി ഇവയെ തുരത്താൻ പല ‘പരീക്ഷണങ്ങളും’ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ചിലപ്പോൾ ദൂരേയ്ക്ക് പറന്നുപോകുമെങ്കിലും വീണ്ടും തിരിച്ചെത്തും. ഏറ്റവും നല്ല ആവാസവ്യവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങളിലാണ് തേനീച്ചകൾ കൂടുകൂട്ടുന്നതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
