എസ്.ഐ.ആർ: 17.71 ലക്ഷംപേർക്ക് നോട്ടീസ്, ചെറുതെറ്റുകൾ തിരുത്താൻ ഹിയറിങ്ങില്ല

Share our post

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരിലെ അക്ഷരത്തെറ്റ്, വയസ്സും വീട്ടുപേരും രേഖപ്പെടുത്തിയതിലെ പിശക് തുടങ്ങിയ ചെറിയ പിഴവുകൾക്ക് നോട്ടീസും ഹിയറിങ്ങും ഉണ്ടാകില്ല. ഇത്തരം പിശകുകൾ ബിഎൽഒയുടെ ഉത്തരവാദിത്വത്തിൽ തിരുത്താനാണ് നിർദേശം. 2002-ലെ എസ്‌ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേർച്ചയില്ലാത്ത(നോ മാപ്പിങ്) 19.32 ലക്ഷം വോട്ടർമാരിൽ 17.71 ലക്ഷത്തിന് നോട്ടീസ് തയ്യാറായി. എന്നാൽ, 18,915 പേർക്കേ ഇതുവരെ നോട്ടീസ് നൽകിയിട്ടുള്ളൂ. ഇവർക്കുള്ള ഹിയറിങ് ഏഴിനോ എട്ടിനോ ആരംഭിക്കും.

ഹിയറിങ്ങിന് എത്തേണ്ടവർക്ക് ബിഎൽഒമാർ വീടുകളിലെത്തി നോട്ടീസ് നൽകുന്നത് രണ്ടുദിവസത്തിനകം പൂർത്തിയാകും. നോട്ടീസ് നൽകി ഏഴുദിവസത്തിനകമാണ് ഹിയറിങ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകൾ നൽകുന്ന വോട്ടർമാരെ ഹിയറിങ്ങിൽനിന്ന് ഒഴിവാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ആവശ്യപ്പെട്ടു.

നോ മാപ്പിങ് വിഭാഗത്തിലെ 5,12,476 പേർ ഇതിനകം രേഖകൾ ചേർത്തുകഴിഞ്ഞു. ഇവർക്ക് ഹിയറിങ് ഒഴിവാക്കിയേക്കും. ഒരു വീട്ടിലെത്തന്നെ വോട്ടർമാർ പല ബൂത്തിലായി ചിതറിപ്പോയത് അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുൻപ്‌ അടുത്തടുത്ത ക്രമനമ്പറിലാക്കും. ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയതോടെ പുതുതായി 5030 ബൂത്തുകൾ കണ്ടെത്തി. 27 എണ്ണം ഒഴിവാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!