പുനർജനി സാമ്പത്തിക ക്രമക്കേട്; വി.ഡി.സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് പണം പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശയടങ്ങിയ റിപ്പോർട്ട് വിജിലൻസ് മുഖ്യമന്ത്രിക്ക് കൈമാറി.
സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി തേടിയശേഷം വിദേശത്ത് പോയി ഫണ്ട് ശേഖരിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതും നിയലംഘനമെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണത്തിന് തങ്ങൾക്ക് പരിമിതിയുണ്ടെന്നും സിബിഐ ആണ് കൃത്യമായി അന്വേഷണം നടത്താൻ പറ്റുന്ന ഏജൻസി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3(2)(എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്ന് പണം സ്വീകരിച്ചത്. യുകെയിൽ നിന്ന് 20 ലക്ഷം രൂപയ്ക്കടുത്ത് സമാഹരിച്ച് ഫൗണ്ടേഷന്റെ അക്കൗണ്ടിൽ അയച്ചെന്നാണ് കണ്ടെത്തൽ. കേരള നിയമസഭാ ചട്ടം അനുബന്ധം രണ്ടിലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിൽ സ്പീക്കർ നടപടിയെടുക്കണമെന്ന ശുപാർശ കൂടി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
യുകെ ആസ്ഥാനമാക്കിയുള്ള എൻജിഒ വഴിയാണ് ഫണ്ട് കൈമാറ്റം നടത്തിയിരിക്കുന്നത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിലെ വീഡിയോയും തെളിവായി സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് മറ്റു കാര്യങ്ങൾ തീരുമാനിച്ചേക്കുമെന്നാണ് വിവരം.
