കോൺട്രാക്ടർ ലൈസൻസിന് കൈക്കൂലി: കണ്ണൂരിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് വിജിലൻസ് പിടിയിൽ
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ പരാതിക്കാരൻ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി നോക്കുന്നതിന് ബി- ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസിനായി 2025 ഡിസംബർ 10-ന് കേരളാ സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസിങ് ബോർഡിൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കേണ്ട തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ മഞ്ചിമ പി രാജു കണ്ണൂർ സ്വദേശിയെ ഫോണിൽ വിളിച്ച് 6,000 രൂപ കൈക്കൂലി നൽകിയാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളുവെന്ന് അറിയിച്ചു. തുടർന്ന് വാട്സ്ആപ്പ് ചാറ്റ് വഴിയും കൈക്കൂലി ആവശ്യപ്പെട്ടു. ഡിസംബർ 24ന് രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് കൈക്കൂലി നൽകണമെന്നായിരുന്നു ആവശ്യം. പരാതിക്കാരൻ വിവരം കണ്ണൂർ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. കൈക്കൂലി വാങ്ങുന്നതിനിടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടികൂടിയത്. ഇവരെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഈ വർഷം ഇതുവരെ 56 ട്രാപ്പ് കേസുകളിൽ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 75 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിൽ 19 കേസുകൾ റവന്യു വകുപ്പിലാണ്. 12 കേസുകൾ തദ്ദേശസ്വയംഭരണ വകുപ്പിലും 6 കേസുകൾ പൊലീസ് വകുപ്പിലുമാണ്. വിദ്യാഭ്യാസ വകുപ്പിലും കെഎസ്ഇബിയിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുമാണ് 2025ൽ വിജിലൻസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. കേസന്വേഷണങ്ങളിൽ പങ്കാളികളായ വിജിലൻസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സാപ്പ് നമ്പരായ 9447789100ലോ അറിയിക്കണമെന്നും മനോജ് എബ്രഹാം അറിയിച്ചു.
