യാത്രക്കാർക്ക് തിരിച്ചടി; വീണ്ടും ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ
ന്യൂഡൽഹി: വീണ്ടും ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ. 215 കിലോമീറ്ററിൽ കൂടുതലുള്ള ജനറൽ ക്ലാസ് ടിക്കറ്റുകളുടെ വില 1 പൈസ വർധിപ്പിച്ചു. മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകളിലെ എയർ കണ്ടീഷൻ ചെയ്യാത്ത കോച്ചുകൾക്കും, എയർ കണ്ടീഷൻ കോച്ചുകൾക്കും കിലോമീറ്ററിന് 2 പൈസ വീതം നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽവരും. പുതിയ നിരക്കുകൾ നിലവിൽ വന്നാൽ എയർ കണ്ടീഷൻ ചെയ്യാത്ത കോച്ചുകളിലെ 500 കിലോമീറ്റർ യാത്രയ്ക്ക് 10 രൂപ കൂടി അധികം നൽകേണ്ടി വരും. സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. എന്നാൽ ദീർഘദൂര യാത്രകൾക്ക് ഇനി കൂടുതൽ പണം നൽകേണ്ടി വരും. 215 കിലോമീറ്റർ വരെയുള്ള ജനറൽ ക്ലാസ് ടിക്കറ്റുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. പുതിയ നിരക്ക് വർദ്ധനവ് റെയിൽവേയുടെ വരുമാനത്തിൽ പ്രതിവർഷം 600 കോടി രൂപയുടെ വർദ്ധനവ് വരുത്തും. ഇത് രണ്ടാം തവണയാണ് ഈ വർഷം മാത്രം നിരക്ക് വർധിപ്പിക്കുന്നത്. ജൂലൈയിൽ റെയിൽവേ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ എയർകണ്ടീഷൻ ചെയ്യാത്ത ക്ലാസുകളിലെ നിരക്ക് കിലോമീറ്ററിന് 1 പൈസയും എയർകണ്ടീഷൻ ചെയ്ത ക്ലാസുകളിലെ യാത്രാ നിരക്ക് കിലോമീറ്ററിന് 2 പൈസയും വർദ്ധിപ്പിച്ചു.
