ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും
കാസർകോട്: ഇത്തവണ സംസ്ഥാനത്തെ 62 ലക്ഷത്തോളം പേർക്ക് 3600 രൂപ പെൻഷനായി കയ്യിലെത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ വർധിപ്പിച്ച 2000 രൂപ ക്ഷേമപെൻഷനും നൽകാനുള്ള ഒരു കുടിശികയും ചേർത്ത് 3600 രൂപയാണ് ഈ മാസം കൊടുക്കുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘ആഭ്യന്തര വരുമാനം വര്‍ധിപ്പിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം കുറിച്ചിട്ടും കേരളം മുന്നോട്ട് പോയത്. പതിനെട്ട് മാസമൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് കുടിശിക വന്നിട്ടില്ല. നലഞ്ചുമാസത്തെ കുടിശിക ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ രണ്ട് കുടിശിക കൊടുത്തു തീര്‍ത്തു. ഇപ്പോള്‍ ഒരു കുടിശിക കൂടിയെ കൊടുക്കാനുള്ളൂ. അതും ഈ മാസം കൊടുത്തു തീര്‍ക്കും’- ധനമന്ത്രി പറഞ്ഞു. ചുമ്മാ മാജിക് പോലെ പ്രഖ്യാപനം നടത്തിതല്ല. ചെയ്യാന്‍ പറ്റും എന്നത് കൊണ്ടാണ് പ്രഖ്യാപിച്ചത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ആറുമാസമുണ്ട്. തെരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിലല്ല, ആറുമാസത്തെ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ എറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എൽഡിഎഫ് സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾ കേരളം ഹൃദയത്തിലേറ്റി. രാജ്യം അതിശയത്തോടെ ഉറ്റുനോക്കുന്ന പദ്ധതികൾ അടങ്ങുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷനായും 32 ലക്ഷത്തോളം വനിതകൾക്ക് സുരക്ഷാ പെൻഷനായും അഞ്ചു ലക്ഷം യുവജനങ്ങൾക്ക് സ്‌കോളർഷിപ്പായും സഹായം കൈകളിലെത്തും.
