ജനങ്ങളെ കൊള്ളയടിക്കുന്ന നിരക്കുവർധന; മൊബൈൽ കമ്പനികൾ തീരുമാനം പിൻവലിക്കണം: ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് മൊബൈൽ നിരക്കുകൾ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ തീരുമാനം പിൻവലിക്കണമെന്നും നിരക്ക് വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സ്വകാര്യ മൊബൈൽ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാർഹവുമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ മൊബൈൽ കമ്പനികളെ ആശ്രയിക്കുന്നു. രാജ്യത്തെ മുൻനിര മൊബൈൽ സേവന ദാതാക്കളായ എയർടെൽ, വോഡഫോൺ ഐഡിയ,ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികൾ നിരക്കുകൾ കുത്തനെ വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തതും അതുവഴി ജീവിത ചെലവ് ഭീമമായി വർദ്ധിക്കാനും ഇടയാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയും ഈ നിരക്ക് വർധനവിനെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിനെതിരെ നടപടിയും സ്വീകരിക്കാൻ കേന്ദ്രസർക്കാറിന് കഴിയാത്തത് ലജ്ജാവഹമാണെന്നും മൊബൈൽ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാർഹവുമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.