PERAVOOR
പേരാവൂരിലെ ഗതാഗതക്കുരുക്ക്; ശാശ്വത പരിഹാരത്തിന് തീരുമാനം, അനധികൃത പാർക്കിങ്ങ് നിരോധിക്കും

പേരാവൂർ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കാനും അനധികൃത പാർക്കിങ്ങ് നിയന്ത്രിക്കാനും പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പഞ്ചായത്ത് തല ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് കാലങ്ങളായുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവകക്ഷി യോഗം തീരുമാനമെടുത്തത്. എല്ലാ തീരുമാനങ്ങളും ജൂൺ ഒന്ന് മുതൽ കർശനമായി പാലിക്കാനും ധാരണയായി.
പാർക്കിങ്ങ് നിരോധിച്ച മേഖലകൾ
1. പുതിയ ബസ് സ്റ്റാൻഡ് മുതൽ ടൗൺ കവല വരെ കൊട്ടിയൂർ റോഡിലെ ഇരുവശവും.
2. പുതിയ ബസ് സ്റ്റാൻഡിലേക്കും പുറത്തേക്കുമുള്ള വഴികൾ.
3. മാലൂർ റോഡിൽ എം.പി.യു.പി. സ്‌കൂൾ വരെ ഇരു വശവും.
4. താലൂക്കാസ്പത്രി റോഡിൽ ഒരു വശം.
5. ഇരിട്ടി റോഡിൽ മുസ്ലിം പള്ളിക്ക് മുൻവശം (ഇത്രയും സ്ഥലങ്ങളിൽ വ്യാപാര സംഘടനകളുടെ സഹകരണത്തോടെ നോ പാർക്കിങ്ങ് ബോർഡുകൾ സ്ഥാപിക്കും).
ടൗണിൽ പേ പാർക്കിങ്ങ് സാധ്യമാക്കാൻ പഞ്ചായത്ത് തീരുമാനമെടുക്കും. ചുമട്ട് തൊഴിലാളികളും വ്യാപാരികളുമായി സഹകരിച്ച് രാവിലെ ഒൻപത് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ അഞ്ച് വരെയും വലിയ വാഹനങ്ങളിൽ കയറ്റിറക്ക് നടത്തുന്നത് നിയന്ത്രിക്കും. ഇക്കാര്യത്തിൽ ഇരു വിഭാഗത്തിനും പോലീസ് നോട്ടീസ് നൽകും. ടൗണിലെ എല്ലാ നടപ്പാതകളിലെയും കയ്യേറ്റം ഒഴിപ്പിക്കാനും നടപ്പാതകളിലെ പാർക്കിങ്ങിനെതിരെ കേസെടുക്കാനും തീരുമാനിച്ചു. വ്യാപാരികൾ നടപ്പാതകളിൽ സാധനങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ കർശന നിയമനടപടിയുണ്ടാവും.
പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കവലയിലെ അനധികൃത ബസ് സ്റ്റോപ്പ് ഒഴിവാക്കും. നിയമ ലംഘനം നടത്തുന്ന ബസുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ബസ് സ്റ്റാൻഡിലേക്കുള്ള വൺവേ സംവിധാനം കർശനമാക്കും. പഴയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കും. ടൗൺ പരിസരത്ത് രാവിലെ മുതൽ വൈകിട്ട് വരെ തുടർച്ചയായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ ആർ.സി. ബിജുവും അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഷനിൽ കുമാറും നിയമനടപടികൾ വിശദീകരിച്ചു. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ എം. ഷൈലജ, നൂറുദ്ദീൻ മുള്ളേരിക്കൽ, റജീന സിറാജ്, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വ്യാപാര സംഘടന-ചുമട്ടു തൊഴിലാളി-ഓട്ടോത്തൊഴിലാളി-ടാക്‌സി ഡ്രൈവേഴ്‌സ് തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹികളും സംസാരിച്ചു. യോഗത്തിൽ ഐക്യകണ്‌ഠേനയാണ് എല്ലാ തീരുമാനങ്ങളും എടുത്തത്. മൂന്ന് മാസം കഴിഞ്ഞ് അവലോകന യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
PERAVOOR
ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണമഹരിച്ച മോഷ്ടാവ് അറസ്റ്റിൽ

പേരാവൂർ : മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലും കുളങ്ങരയത്ത് പള്ളിയറ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതിയെ പേരാവൂർ പോലീസ് പിടികൂടി. ആലക്കോട് പൂവൻചാൽ പുതുശേരി വീട്ടിൽ ഷിജുവാണ് (40) അറസ്റ്റിലായത്. ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ മോഷണദൃശ്യങ്ങളാണ് പ്രതിയെ പെട്ടെന്ന് പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായകമായത്. കഴിഞ്ഞ മാസം 25നാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് ഷിജു പണം മോഷ്ടിച്ചത്. എസ്ഐ ടി.അബ്ദുൾ നാസർ, എ.എസ്. ഐ ബിജു വാകേരി, സീനിയർ സിപിഒ രാജേഷ് പുതുശേരി എന്നിവരാണ് പ്രതിയെ പിടികൂടിയത്.കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് സബ് ജയിലിലാക്കി.
PERAVOOR
പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്

പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.
മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.
പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
PERAVOOR
ബാബു പേരാവൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

പേരാവൂർ: എഴുത്തുകാരനും പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റുമായ ബാബു പേരാവൂരിന്റെ ‘വഴി വിളക്കുകൾ തെളിഞ്ഞു’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കുനിത്തലയിൽ നടന്നു. സാഹിത്യകാരൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുകസ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന് കൈമാറി പ്രകാശനം നിർവഹിച്ചു. പി.പുരുഷോത്തമൻ അധ്യക്ഷനായി. രഞ്ജിത്ത് മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. സി.സനീഷ്, അശോക് കുമാർ, കെ.സി.സനിൽ കുമാർ, ശ്രീഹരി, ബാബു പേരാവൂർ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്