മസ്തിഷ്‌ക രോഗം; കണിച്ചാറിലെ അധ്യാപികക്ക് ജോലിയില്‍ തുടരാൻ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും

കണിച്ചാര്‍: മസ്തിഷ്‌ക രോഗം ബാധിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത പ്രൈമറി സ്‌കൂള്‍ അധ്യാപികക്ക് ജോലിയില്‍ തുടരുന്നതിനായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കണിച്ചാര്‍ ഡോ.പല്‍പ്പു സ്മാരക യു.പി. സ്‌കൂൾ അധ്യാപിക പി.ടി. സിന്ധു മസ്തിഷ്‌ക രോഗം ബാധിച്ച് ഭിന്നശേഷിക്കാരിയായി മാറി ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ശൂന്യവേതന അവധിയില്‍ പ്രവേശിച്ചിരുന്നു. സിന്ധുവിന്റെ ഭര്‍ത്താവ് ഭിന്നശേഷി അവകാശ നിയമത്തിന്റെ സംരക്ഷണവും ആനുകൂല്യവും അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷി കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. cavernoma of Brainstem cerebellar syndrome രോഗം ചലന ശേഷിയെയും കാഴ്ച ശക്തിയെയും സംസാരി ശേഷിയെയും ബാധിച്ച് ഭിന്നശേഷിക്കാരിയായി മാറിയതോടെ 2017 ജൂൺ മുതല്‍ സിന്ധു അവധിയിലാണ്.
ജോലിയില്‍ തുടരുന്നതിനായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കണമെന്നും 2022 ഒക്ടോബർ മുതലുളള മുഴുവന്‍ ശമ്പളവും ഗ്രേഡ് പ്രേമോഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങളും സര്‍ക്കാര്‍ അനുവദിച്ചു നല്‍കണമെന്നും ഭിന്നശേഷി കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സര്‍വീസ് ആനുകൂല്യങ്ങളോടെയും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.