സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഭക്ഷണവും നല്‍കിയില്ല; യുവതി തൂങ്ങി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

Share our post

അരൂർ: ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ആണ് മരിച്ചത്. ഭർത്താവിന്റെ വീടായ അരൂർ നാലാം വാർഡ് കാക്കപ്പറമ്പിൽ വീട്ടിലായിരുന്നു സംഭവം. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് കെ.എസ്. ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

2011-ലായിരുന്നു ഇവരുടെ വിവാഹം. അന്നുമുതൽ സൗന്ദര്യം പോരാ എന്നുപറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിലുണ്ട്. പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ വഴക്കുകൾ പറഞ്ഞുതീർത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അരൂർ സി.ഐ. പി.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകാതെയും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സാമഗ്രികൾ വാങ്ങി നൽകാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഇതേത്തുടർന്നാണ് ഇവർ തൂങ്ങിമരിച്ചതെന്നുമാണ് പോലീസ് പറയുന്നത്. പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മക്കൾ. അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!