സ്കൂൾ ബസിന് വേണം, ഫുൾ മാർക്ക്; മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ

കണ്ണൂർ: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കത്തിലാണു ജില്ല. കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ വേണ്ട നിർദേശങ്ങൾ മോട്ടർ വാഹന വകുപ്പ് കൃത്യമായി നൽകിയിട്ടുണ്ട്.
അതു പാലിച്ചാണു വാഹനങ്ങൾ നിരത്തിലിറങ്ങുന്നതെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ മാത്രം കടമയല്ലെന്ന് മറക്കരുത്.
പി.ടി.എ, സ്കൂൾ അധികൃതർ, മാതാപിതാക്കൾ, തദ്ദേശ സ്വയംഭരണ അംഗങ്ങൾ തുടങ്ങിയവരും യാത്രാസുരക്ഷയെ അതിഗൗരവമായിത്തന്നെ കാണണം. വാഹനത്തിന്റെ ബ്രേക്ക്, ഡോർ, എമർജൻസി ഡോർ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന ഉറപ്പ് അത്യാവശ്യമാണ്.
മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ
∙സ്കൂൾ വാഹനങ്ങളുടെ മുൻപിലും പിറകിലും എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് എന്ന് രേഖപ്പെടുത്തണം.
∙സ്ഥാപനത്തിന്റ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടു പോകാൻ ഉപയോഗിക്കുന്നതുമായ മറ്റു ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് പ്രദർശിപ്പിക്കണം.
∙സ്കൂൾ മേഖലയിൽ മണിക്കൂറിൽ പരമാവധി 30 കിലോ മീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോ മീറ്ററും വേഗം
∙ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനം ഓടിക്കുന്നവർക്ക് 5 വർഷത്തെ പരിചയം വേണം.
∙ ഡ്രൈവറായി നിയോഗിക്കപ്പടുന്നവർ മദ്യപിച്ചു വാഹനം ഓടിച്ചതിനോ അമിത വേഗത്തിനോ അപകടകരമായി വാഹനം ഓടിക്കുന്നതിനോ മറ്റു കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരാകരുത്.
∙പരമാവധി 50 കിലോ മീറ്ററിൽ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവർണർ ഘടിപ്പിക്കണം.
∙ജി.പി.എസ് സംവിധാനം വാഹനങ്ങളിൽ ഘടിപ്പിക്കണം. ഇത് സുരക്ഷാ മിത്ര സോഫ്റ്റ് വെയറുമായി ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
∙സ്കൂൾ തുറക്കുന്നതിനു മുൻപ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണം.
∙ബസുകളിൽ വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ/സഹായി വേണം
∙പ്രഥമ ശുശ്രൂഷയ്ക്ക് അത്യാവശ്യമായ മരുന്നുകൾ ഉണ്ടാകണം.
∙കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോൺവെക്സ് ക്രോസ് വ്യൂ മിറർ വേണം.
∙വാഹനത്തിന് അകത്ത് കുട്ടികളെ പൂർണമായും ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയർവ്യു മിററും വേണം.
∙ ഓട്ടോയിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം പരമാവധി ആറ്. കുട്ടികളെ നിർത്തിക്കൊണ്ടു പോകാൻ പാടില്ല.