കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടം കാണാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ശ്രീകണ്ഠപുരം : കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധിപ്പേരാണ് എത്താറുള്ളത്. അളകാപുരി കൂടാതെ, ഇറങ്ങിക്കുളിക്കാൻ പറ്റുന്ന വേറെയും ചെറിയ വെള്ളച്ചാട്ടങ്ങൾ കാഞ്ഞിരക്കൊല്ലിയിലുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിലുള്ള ശശിപ്പാറ വ്യൂപോയിന്റും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ജൂൺമുതൽ ഡിസംബർ ആദ്യംവരെയാണ് സീസൺ. കാഞ്ഞിരക്കൊല്ലിയിലെത്തുന്ന സഞ്ചാരികൾക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാനെത്തുന്നവരേക്കാൾ കുളിക്കാനെത്തുന്നവരാണ് കൂടുതലും. എന്നാൽ, കൃത്യമായ സുരക്ഷിതമല്ലാത്ത രീതിയിൽ വെള്ളച്ചാട്ടങ്ങളിലിറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കാം. അതിനാൽ, മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനെത്തുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വാച്ചർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുത്.
ഹാൻഡ് റെയ്‍ലിൽ പിടിച്ച് മാത്രം വെള്ളത്തിലിറങ്ങുകയും മറുകരയിലേക്ക് പോകുകയും ചെയ്യുക. പാറയിൽ തെന്നിവീഴാനുള്ള സാധ്യതകളേറെയാണ്.
മദ്യപിച്ചോ മറ്റ് ലഹരിപദാർഥങ്ങളുപയോഗിച്ചോ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങരുത്.
അപകടപരമായും സാഹസികമായും ഫോട്ടോയും വീഡിയോയും എടുക്കരുത്.
കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങരുത്.
വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയിൽ പ്രവേശിക്കരുത്.
വെള്ളം ശക്തിയായി വീഴുന്നതിന് തൊട്ടുതാഴെ നിൽക്കുന്നതും അപകടമാണ്. കല്ലുകളും മറ്റും വെള്ളത്തോടൊപ്പം താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്.
വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളിൽ പിടിച്ച് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ ശ്രമിക്കരുത്.
കുട്ടികൾ വെള്ളത്തിലിറങ്ങുമ്പോൾ രക്ഷിതാക്കൾ സുരക്ഷ ഉറപ്പാക്കണം. വെള്ളം നേരിട്ട് പതിക്കുന്ന സ്ഥലത്ത് കുട്ടികളുമായി പോകരുത്.
പാറയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കട്ടിയിലും തണുപ്പിലും എത്ര ആരോഗ്യവാനായ ആളാണെങ്കിലും ശരീരം കോച്ചിപ്പിടിക്കും. ഏറെസമയം വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക.