കോവിഡ്; ഇനിയൊരു മഹാവ്യാധിക്ക് സാധ്യതയില്ല, ചെറുതരംഗങ്ങൾ മാത്രം

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും അപകടം കുറവായിരിക്കും എന്ന പഠനവുമായി വിദഗ്ധർ. ഇനിയൊരു മഹാവ്യാധിക്ക് സാധ്യതയില്ലെന്നും രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്കും ആസ്പത്രിയിൽ തങ്ങുന്നവരുടെ എണ്ണവും കുറയുകയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് രോഗികളിൽ കാണുന്നത്. കൂടാതെ മരണസാധ്യതയും കുറയുകയാണ്. കോവിഡിന്റെ ‘വേവ്‍ ലെറ്റ് യുഗം’ എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.
കോവിഡ് വൈറസിന്റെ മറ്റൊരു വിഭാഗത്തിൽപ്പെടുന്ന എക്സ്.ബി.ബി. 1.1.16 ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ അധികവും. ഒാരോ രാജ്യത്തും ഇതിന്റെ തീവ്രത വ്യത്യസ്തമായിരിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പലരാജ്യങ്ങളിലും കോവിഡ് ടെസ്റ്റുകൾ കൂടുതലായി നടത്തുകയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. സാധാരണ ജലദോഷംപോലെ വന്നുപോകുന്നതല്ല ഈ വൈറസ്ബാധ. ഇത് കാലാകാലങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും പഠനങ്ങൾ പറയുന്നു. പലരാജ്യങ്ങളിലും ഇതിനോടകം ശക്തികുറഞ്ഞ കോവിഡ് തരംഗങ്ങൾ വന്നുപോയിട്ടുണ്ട്.
ഇന്ത്യയിലെ കോവിഡ് സാധ്യതകൾ
ഇന്ത്യയിൽ ഒമിക്രോണിന് സമാനമായ കേസുകളാണ് അധികവും കണ്ടെത്തിയതെന്നും ആശുപത്രിവാസത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന തരത്തിൽ ഗുരുതരമല്ല റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പലതുമെന്നും പഠനസംഘത്തിലുള്ള പൂണെ ഗവ.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ശാസ്ത്രജ്ഞൻ രാജേഷ് കാര്യകാർട്ടെ പറയുന്നു.
എക്സ്.ബി.ബി 1.1.16 എത്തിയതോടെ മറ്റ് വൈറസ് വകഭേദങ്ങൾ അപ്രത്യക്ഷമായെന്നും വരുംവർഷങ്ങളിൽ ഈ പ്രവണത ആവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലപ്പോഴും കേസുകൾ ഇൻഫ്ലുവൻസയുടേതിന് സമാനമായി കാണാം. ഒമിക്രോണിന് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇതിനെപ്പറ്റി ചർച്ചകൾ പുരോഗമിക്കുകയാണ്.