KELAKAM
ഇനി വളയഞ്ചാൽ പാലം കടക്കാം

കേളകം: ആറളം ഫാമിനെയും ആറളം വന്യജീവി സങ്കേതത്തേയും കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വളയഞ്ചാൽ പാലം നിർമാണം പൂർത്തിയാകുന്നു. നിലവിലുള്ള തൂക്കുപാലം സ്ഥിരം അപകട വേദിയായതോടയൊണ് നബാർഡ് പ്രത്യേക പദ്ധതിയിൽ നിന്നും കോൺക്രീറ്റ് പാലം പണിയാൻ 4.5 കോടി രൂപ അനുവദിച്ചത്. മൂന്നു തൂൺ വേണ്ട പാലത്തിന്റെ രണ്ട് തൂണും ഉപരിതല വാർപ്പും 2 വർഷം മുമ്പേ പൂർത്തിയായതാണ്.
കേളകം ഭാഗത്തുള്ള പാലത്തിന്റെ തൂണിനുള്ള സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്നും കഴിഞ്ഞവർഷം നവംബർ പത്തിനാണ് ഏറ്റെടുത്ത് കൈമാറിയത്. 32.1 മീറ്ററിന്റെ രണ്ട് സ്പാനുകളിൽ 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് പൂർത്തിയാകുന്നത്.
നിലവിൽ അപ്രോച്ച് റോഡിന്റെ കൈവരിയും ഓവുചാലിന്റെ സ് ലാബ് പ്രവൃത്തിയുമാണ് നടക്കുന്നത്. ഇതും അവസാനഘട്ടത്തിലാണ്. നബാർഡിന്റെ റൂറൽ ഇൻഫ്രസ്ട്രക്ചറൽ ഡെവലപ്മെന്റ് ഫണ്ട് പ്രോജക്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രവൃത്തികൾ ഐ.ടി.ഡി.പി മുഖേനയാണ് നടപ്പാക്കിയത്. കിറ്റ്കോക്കാണ് മേൽനോട്ടചുമതല ഉണ്ടായിരുന്നത്.
എറണാകുളം ആസ്ഥാനമായുള്ള വെസ്റ്റ് കൺസ്ട്രക്ഷനായിരുന്നു കരാർ. ഈമാസം അവസാനത്തോടെ പ്രവൃത്തി പൂർണമായി പൂർത്തിയാക്കിയിതിനുശേഷം ഓടംതോട് പാലത്തിനൊപ്പം വളയംഞ്ചാൽ പാലം ഉദ്ഘാടനം നടക്കും. വളയഞ്ചാലിൽ പുതിയപാലം വരുന്ന സന്തോഷത്തിലാണ് നാട്ടുകാർ.
പാലം തുറന്ന് നൽകുന്നതോടെ കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ കൂടുതൽ വികസനം വരുമെന്നും നാട്ടുകാർ ഒന്നടങ്കം പറയുന്നു. ചീങ്കണിപ്പുഴക്ക് കുറുകെ നിലവിലുണ്ടായിരുന്നത് തൂക്കു പാലമായിരുന്നു. കഴിഞ്ഞ കാലവർഷത്തിൽ മൂന്നു തവണയാണ് ഒലിച്ചുപോയത്.
കൂടാതെ അടിപലക തകർന്ന് പാലം അപകടാവസ്ഥയിലായിരുന്നു. ആദിവാസികളടക്കമുള്ള നൂറുകണക്കിനാളുകൾ ദിനംപ്രതി അപകട ഭീഷണിയിൽ യാത്ര ചെയ്തിരുന്നത് ഈ തൂക്കുപാലത്തിലൂടെയാണ്. സ്കൂൾ കുട്ടികളടക്കമുള്ളവർ മഴക്കാലങ്ങളിൽ തൂക്കുപാലത്തിന്റെ ഭീഷണി കാരണം പഠനം ഉപേക്ഷിക്കുന്ന അവസ്ഥയായിരുന്നു.
ഈ ഭീഷണിയടക്കം ഒഴിവാക്കുന്നതിനൊപ്പം ആറളം വന്യജീവി സങ്കേതത്തിലേക്ക് ഉൾപ്പെടെ പ്രതിദിനം എത്തുന്ന നൂറു കണക്കിന് വിനോദ സഞ്ചാരികൾക്കും യാത്ര സൗകര്യപ്രദമാകും. കൂടാതെ പുനരധിവാസ മേഖലയിലെ താമസക്കാർക്ക് ഏളുപ്പത്തിൽ വിവിധ ടൗണുകളുമായി ബന്ധപ്പെടാൻ ഈ പാലം ഉപകാരപ്പെടും.
KELAKAM
മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 17 പേർ

കേളകം: മലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉറവിടനശീകരണം നല്ല രീതിയിൽ നടപ്പാക്കിയി ല്ലെങ്കിൽ മേയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതലാണ്.
KELAKAM
വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.
സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.
Breaking News
അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്