India
മാർബർഗ് വൈറസ്: അതീവജാഗ്രതയോടെ ഗൾഫ് നാടുകൾ; രോഗലക്ഷണങ്ങളും പ്രതിരോധവും

അബുദാബി: ആഗോളതലത്തിൽ മാർബർഗ് വൈറസ് പടർന്നുപിടിച്ചതോടെ അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ഗൾഫ് നാടുകൾ. യു.എ.ഇ., സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തർ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് വ്യക്തമാക്കി.
വൈറസ്ബാധ സംബന്ധിച്ച് പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ചുകൊണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഖത്തർ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
മാറ്റിവെക്കാനാകാത്ത കാരണങ്ങളാൽ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, ഇരു രാജ്യങ്ങളിലെയും പ്രാദേശിക ആരോഗ്യ അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഖത്തറിലെത്തുന്ന യാത്രികർ, 21 ദിവസം വരെ നിരീക്ഷണത്തിൽ കഴിയണം.
ഇവർ പനി, തലവേദന, പേശിവേദന, വയറിളക്കം, ഛർദി, തൊലിപ്പുറത്തെ തടിപ്പ് മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അവസരത്തിൽ സ്വയം ഐസൊലേഷനിൽ തുടരണമെന്നും, 16000 എന്ന നമ്പറിൽ രോഗവിവരം ധരിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം യു.എ.ഇ. യും സമാനനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇക്വിറ്റോറിയൽ ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർ തിരിച്ചെത്തിയാൽ ഐസൊലേഷനിൽ പോകണമെന്ന് യു.എ.ഇ. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. യാത്രയുടെ വിശദാംശങ്ങൾ മെഡിക്കൽ ഉദ്യോഗസ്ഥരെ അറിയിക്കണം.
രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർ വൈദ്യസഹായം തേടുകയും വേണം. ആരോഗ്യ അതോറിറ്റി നൽകുന്ന പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ ഇവിടങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യു.എ.ഇ. ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
സൗദി ആരോഗ്യമന്ത്രാലയവും അതീവ സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും പ്രാദേശിക അധികൃതർ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കാൻ സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്താണ് മാര്‍ബര്‍ഗ് ഡിസീസ് ?
ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഴംതീനി വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലില്‍ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാല്‍ അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുതഗതിയിലായിരിക്കും. രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം. രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയാണ് രോഗപ്രതിരോധത്തിനുള്ള മാർഗം.
ലക്ഷണങ്ങള്‍
ഉയര്‍ന്ന പനി
അസഹ്യമായ തലവേദന
പേശിവേദന
ശരീരവേദന
ഛര്‍ദി
അടിവയര്‍ വേദന
വയറിളക്കം
രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്.
ചികിത്സ
മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാര്‍ബര്‍ഗ് വൈറസിനായി മാത്രമുള്ള ചികിത്സാരീതി നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് അനുയോജിച്ച ചികിത്സയാണ് നല്‍കുക. റീഹ്രൈഡ്രേഷന്‍ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നല്‍കുക.
വാക്‌സിന്‍ ലഭ്യമാണോ?
നിലവില്‍ മാര്‍ബര്‍ഗ് വൈറസിന് അംഗീകൃതമായ വാക്‌സിന്‍ ലഭ്യമല്ല. പല വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.
India
ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വാർ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന(25) ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫാത്തിമയ്ക്കൊപ്പം ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫാത്തിമയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തിയ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഫാത്തിമ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാത്തിമയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. “ഞാൻ മരണപ്പെട്ടാൽ അത് കേവലം ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആയി മാത്രം ഒതുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്. എന്റെ മരണം പ്രതിധ്വനിക്കണം. കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം”- എന്നാണ് 2024 ഓഗസ്റ്റിൽ ഫാത്തിമ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ഒക്ടോബർ 7ന് ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ 51,000ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. 15 മാസങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷം 30 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
India
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും നിയമത്തെ പിന്തുണച്ച് സുപ്രീംകോടതിയെ പിന്തുണയ്ക്കുന്ന ആദ്യ സംഘടനയാണിത്. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാസയും കക്ഷി ചേര്‍ന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീര്‍ത്ത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമത്തെ തടയുവാനും ഭേദഗതി റദ്ദാക്കരുത് എന്ന് ആവശ്യപ്പെട്ടുമാണ് കാസ സുപ്രീംകോടതിയെ സമീപിച്ചത്കാസയ്ക്കുവേണ്ടി അഡ്വക്കേറ്റ് കൃഷ്ണരാജ്, അഡ്വക്കേറ്റ് ടോം ജോസഫ് എന്നിവര്‍ ഹാജരാവും. മുസ്ലീം ലീഗിന് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും നിയമ ഭേദഗതിയെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ആര്‍ജെഡി എംപിമാരായ മനോജ് കുമാര്‍ ഝാ, ഫയാസ് അഹമ്മദ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് തുടങ്ങി നിരവധി വ്യക്തികളും ബില്ലിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു. മത സംഘടനകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്.
India
പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്