വധശ്രമക്കേസ്‌: പ്രതിക്ക് 12 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ

Share our post

തലശ്ശേരി: കണ്ണൂർ പയ്യാമ്പലം റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സേവ്യർ മാത്യുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് തടവും പിഴയും.

റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ സി.ജിതേന്ദ്ര എന്ന ജിത്തു (51) വിനെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് ശിക്ഷിച്ചത്.

രണ്ട് വകുപ്പുകളിലായി 12 വർഷം തടവും 1.25 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വധശ്രമത്തിന് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം. അതിക്രമിച്ച് കയറിയതിന് രണ്ടുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം തടവനുഭവിക്കണം. പ്രതിയെ സഹായിച്ച രണ്ടാം പ്രതിയും സേവ്യറിന്റെ ഭാര്യയുമായിരുന്ന അന്നമ്മ മാത്യുവിനെ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി കോടതി വെറുതേ വിട്ടു.

പ്രതികൾ തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചതും ജിത്തുവിന്റെ അക്കൗണ്ടിലേക്ക് സേവ്യറിന്റെ പണം മാറ്റിയത് സംബന്ധിച്ച് കേസ് കൊടുത്തതിലുള്ള വിരോധവും അക്രമത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷൻ കേസ്.

2014 സെപ്റ്റംബർ 27-ന് പുലർച്ചെ 2.55-നാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.രൂപേഷ്, അഡ്വ. കെ.ആർ.സതീശൻ എന്നിവർ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!