ഇരിട്ടി ടൗൺ പുതുമോടിയിലേക്ക്

ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിച്ചു തുടങ്ങി . ആദ്യ ഘട്ടത്തിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലുമാണ് പൂച്ചെട്ടികൾ സ്ഥാപിച്ചത്.കൈവരികളിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് ഹോൾഡറുകൾ സ്ഥാപിച്ചാണ് ചെടികൾ ക്രമീകരിച്ചിരിക്കുന്നത്.
വ്യാപാരികളുടെ സഹകരണത്തോടെ ചെടികളുടെ പരിചരണം നടപ്പാക്കും.
കെ.എസ്. ടി.പി റോഡ് നിർണമ്മാണത്തിന്റെ ഭാഗമായി ഇരിട്ടി പാലം മുതൽ കീഴൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിനിരുവശവും നടപ്പാതയും അതിന് കൈവരികളും സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ മഴക്കാലത്തിനു ശേഷമാണ് നടപ്പാതകളിലും കൈവരികളിലും പൂച്ചെടികളും പച്ചക്കറി വിളകളുമടക്കമുള്ള സസ്യങ്ങളും വെച്ച് പിടിപ്പിച്ചു നഗരം സൗന്ദര്യ വൽക്കരിക്കാൻ നഗരത്തിലെ ഏതാനും ചില കച്ചവടക്കാരും ഓട്ടോ ഡ്രൈവർമാരും ചില സന്നദ്ധ സംഘടനകളും ശ്രമം തുടങ്ങിയത്. ഇതിന് ഏറെ പ്രചോദനമായത് ടൗണിലെ റിച്ചൂസ് റക്സിന് ഉടമ ജയപ്രശാന്തിന്റെ പരിശ്രമമായിരുന്നു.
നഗരസഭയുടെ ഇരിട്ടി സൗന്ദര്യ വൽക്കരണ പദ്ധതിയുടെ പ്രചോദനവും ജയപ്രശാന്തിന്റെ ഈ പ്രവർത്തികളാണെന്ന് പറയാം.
ലോറപെൻഡുലം, ലോറാസ്, അഗൻ കീപ്പർ, പാണ്ട ഫൈറ്റേഴ്സ്, കൊളറോമ, കലാത്തിയ, മരമുല്ല, ചൈന ഡോൾ, ബോഗൺ വില്ല, ഡെക്കോമ, നെൽസ്റ്റോമ തുടങ്ങി 50ലേറെ ഇനത്തിൽപ്പെട്ട പുഷ്പിച്ച ചെടികളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ. സോയ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. രവീന്ദ്രൻ, കെ. സുരേഷ്, ടൗൺ കൗൺസിലർ വി. പി. അബ്ദുൽ റഷീദ്, കൗൺസിലർമാരായ സമീർ പുന്നാട്, പി. രഘു, കെ. മുരളീധരൻ, നഗരസഭാ സെക്രട്ടറി രാകേഷ് പാലേരി വീട്ടിൽ, ക്ളീൻ സിറ്റി മാനേജർ പി. മോഹനൻ, വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റജിതോമസ്, ചുമട്ടുതൊഴിലാളി യൂണിയൻ സെക്രട്ടറി പി. അശോകൻ, ജയപ്രശാന്ത്, ടോമി തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.