Connect with us

Breaking News

പൊള്ളുന്നു!; സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ ജില്ലയെന്ന വിശേഷണത്തിനു മാറ്റമില്ലാതെ കണ്ണൂർ

Published

on

Share our post

കണ്ണൂർ : സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ ജില്ലയെന്ന വിശേഷണത്തിനു മാറ്റമില്ലാതെ കണ്ണൂർ. ഇന്നലെയും സംസ്ഥാനത്തു കൂടിയ ചൂട് അനുഭവപ്പെട്ടത് ജില്ലയിലെ സ്ഥലങ്ങളിൽ തന്നെ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലാണ് ഇന്നലെയും സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 40.8 ഡിഗ്രി സെൽഷ്യസ്. ഇരിക്കൂർ, ആറളം തുടങ്ങിയ മേഖലകളിലും ചൂട് 40 ഡിഗ്രിക്കു മുകളിലായിരുന്നു. ചൂടു കൂടിയതോടെ ജില്ലയിൽ തീപിടിത്തങ്ങളും കൂടുകയാണ്. മാ‍ർച്ച് മാസം ആരംഭിച്ച് ഇന്നലെ വരെ ജില്ലയിൽ നൂറിലേറെ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായി.

തീപിടിത്തങ്ങൾ കൂടുന്നു

കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ തളിപ്പറമ്പ് മേഖലയിൽ മാത്രം 18 തീപിടിത്തങ്ങളുണ്ടായി. ഇന്നലെ മാത്രം 5 ഇടത്തു തീപിടിച്ചു. പരിയാരത്ത് 3 മേഖലകളിലും കടന്നപ്പള്ളിയിൽ 4 ഇടങ്ങളിലും മാടായിപ്പാറയിൽ ആറിടങ്ങളിലും തീപിടിച്ചു. ചെറുപുഴ തിരുമേനിയിലും ഉളിക്കൽ മേഖലയിൽ 5 ഇടങ്ങളിലും ഇരിക്കൂറിൽ മൂന്നിടങ്ങളിലും ഈ ദിവസങ്ങളിൽ തീപിടിത്തമുണ്ടായി.

കൂത്തുപറമ്പിൽ 9 ഇടങ്ങളിലും ഇരിട്ടിയിൽ 20 സ്ഥലത്തും തീ പടർന്നു. കണ്ണൂർ നഗരത്തില്‍ രണ്ടിടത്തും തീപിടിത്തമുണ്ടായി. മട്ടന്നൂർ മേഖലയിൽ 5 ഇടങ്ങളില്‍ തീപിടിത്തമുണ്ടായി. വിമാനത്താവള മതിലിനു പുറത്തു നാഗവളവിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു. കാഞ്ഞിരോട് 220 കെവി സബ്സ്റ്റേഷൻ കോംപൗണ്ട്, ചക്കരക്കൽ മലയാളംകുന്ന്, അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് കശുവണ്ടിത്തോട്ടത്തിലും തീപിടിച്ചു.

ഓടിയെത്താനാകാതെ അഗ്നിരക്ഷാസേന

ജില്ലയിലെ അഗ്നിരക്ഷാ നിലയങ്ങളിൽ മതിയായ ജീവനക്കാർ ഇല്ലാത്തതു രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചെറുതും വലുതുമായ തീപിടിത്തങ്ങൾ ദിനംപ്രതി വർധിക്കുമ്പോഴും ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ അധികൃതർ തയാറാകുന്നില്ല. ജീവനക്കാർക്ക് അത്യാവശ്യത്തിനു പോലും അവധി എടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കണ്ണൂർ, തളിപ്പറമ്പ്, പെരിങ്ങോം സ്റ്റേഷനുകളിൽ 10 വീതം ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരുടെ ഒഴിവുണ്ട്. പയ്യന്നൂർ– 8, പാനൂർ– 8, കുത്തുപറമ്പ്– 7, പേരാവൂർ– 7, തലശ്ശേരി– 5, മട്ടന്നൂർ– 4 എന്നിങ്ങനെയാണ് ഒഴിവുകൾ.

കണ്ണൂർ, കൂത്തുപറമ്പ് സ്റ്റേഷനിൽ 3 വീതം ഡ്രൈവർമാരുടെ ഒഴിവുണ്ട്. പയ്യന്നൂർ –1, തളിപ്പറമ്പ് –2, മട്ടന്നൂർ –1, ഇരിട്ടി –1, പെരിങ്ങോം –2, പാനൂർ– ഒന്ന് എന്നിങ്ങനെയാണു ഒഴിവുകൾ. നിയോജക മണ്ഡലത്തിൽ ഒരു അഗ്നിരക്ഷാ നിലയമെങ്കിലും ഉണ്ടാവണമെന്ന നിർദേശം മാറി വരുന്ന സർക്കാരുകൾക്കു മുന്നിൽ വർഷങ്ങളായുണ്ട്. അഗ്നിരക്ഷാനിലയങ്ങൾ തമ്മിൽ വലിയ ദൂരവ്യത്യാസം കാരണം അഗ്നിരക്ഷാസേനയുടെ സേവനം വൈകാറുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തു പോലും ഇതുവരെ അഗ്നിരക്ഷാനിലയമില്ല.

ചൂട്– ആരോഗ്യം ശ്രദ്ധിക്കണം

ത്വക്കു രോഗങ്ങൾ വരാനുള്ള സാധ്യത ചൂടുകാലത്തു വളരെ കൂടുതലാണ്. ചൂടുകുരു, ഫംഗൽ ബാധ തുടങ്ങിയ രോഗങ്ങളെല്ലാം ശരീരത്തിൽ വിയർപ്പു തങ്ങിനിൽക്കുന്നതിനാൽ ഉണ്ടാകുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. വായു സഞ്ചാരം കിട്ടുന്ന, ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. രണ്ടുനേരം കുളിക്കണം. ചൂടുകുരു പോലുള്ള രോഗമുള്ളവർ ശരീരത്തിൽ തണുപ്പു നിലനിർത്താൻ ശ്രമിക്കണം.

ജെൽ രൂപത്തിലുള്ളതോ വെള്ളം പോലെയുള്ളതോ ആയ സൺസ്ക്രീൻ ലോഷനുകളാണു ചൂടുകാലത്ത് ഉപയോഗിക്കേണ്ടത്. ചൂടുകുരുവോ അണുബാധയോ ഉണ്ടെങ്കിൽ സോപ്പും ലോഷനും ഡോക്ടറുടെ ഉപദേശത്തോടെ തിരഞ്ഞെടുക്കാം. എണ്ണ തേക്കുന്ന ശീലമുള്ളവർ വേനൽക്കാലത്ത് അളവു കുറയ്ക്കണം.11 മുതൽ 3 മണി വരെ വെയിൽ കൊള്ളരുത്. ഈ സമയത്തു യാത്ര ആവശ്യമെങ്കിൽ കുട നിർബന്ധമാക്കുക. കഠിന വ്യായാമവും കഠിനമായ ശാരീരിക അധ്വാനങ്ങളും കൊടുംവേനലിൽ ഒഴിവാക്കാം. മദ്യം പോലുള്ള എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം.

തളർച്ചയും രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കണം. ശരീരോഷ്മാവ് കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കും. അതിനാൽ വിശപ്പു കുറയും. പക്ഷേ, വിയർപ്പു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതു സൂര്യാതപം, ചിക്കൻപോക്സ്, ശരീരക്ഷീണം, ചെങ്കണ്ണ്, ചൂടുകുരു, മഞ്ഞപ്പിത്തം, എലിപ്പനി, പേശീ സങ്കോചം, തളർച്ച, മൂത്രസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുണ്ടാകാനുള്ള സാധ്യത കൂട്ടും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!