കുതിപ്പിന്‌ കരുത്തേകാൻ മികവിന്റെ കളിക്കളങ്ങൾ

Share our post

തലശേരി: അടിസ്ഥാന സൗകര്യങ്ങളും പരിശീലന കേന്ദ്രങ്ങളും ഒരുക്കി കായിക കുതിപ്പിനുള്ള തയ്യാറെടുപ്പിലാണ്‌ ജില്ല. കളിക്കളങ്ങളുടെ അഭാവവും നിലവാരമില്ലായ്‌മയും പരിശീലന സൗകര്യക്കുറവുമായിരുന്നു നേരത്തെ ചർച്ച ചെയ്‌തിരുന്നത്‌. പുതിയ കളിക്കളങ്ങളാലും സിന്തറ്റിക്‌ ട്രാക്കുകളടക്കമുള്ള ഗ്രൗണ്ടുകളാലും സമ്പന്നമാണിന്ന്‌ കണ്ണൂർ. നഗരത്തിൽ മാത്രമല്ല, നാട്ടിൻപുറത്തും മികവുള്ള കളിക്കളങ്ങളുണ്ട്‌.

അന്താരാഷ്‌ട്ര നിലവാരത്തിലാണ്‌ നമ്മുടെ കളിക്കളങ്ങളും വികസിക്കുന്നത്‌. കൂടുതൽ വേഗവും ഉയരവും തേടിയുള്ള കരുത്തുറ്റ ചുവടുവയ്‌പ്പിനുളള ഇടങ്ങളാവുകയാണ്‌ സ്‌റ്റേഡിയങ്ങൾ. കല്ലും മണ്ണും നിറഞ്ഞ പഴയ ചെമ്മൺ മൈതാനങ്ങളിൽനിന്ന്‌ സിന്തറ്റിക്‌ ട്രാക്കിലേക്കും ടർഫുകളിലേക്കും കളിക്കളങ്ങൾ മാറി.

കളിച്ചുവളരാം
ജില്ല–-സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലുകൾക്ക്‌ കീഴിലുള്ള ഹോസ്‌റ്റലുകളിൽ ഭക്ഷണവും പഠന സൗകര്യവുമൊരുക്കി ഭാവിതാരങ്ങളെ മിനുക്കിയെടുക്കുകയാണ്‌.
ജില്ല സ്‌പോർട്‌സ്‌ കൗൺസിലിന്‌ കീഴിൽ പള്ളിക്കുന്നിൽ ബാസ്‌ക്കറ്റ്‌ ബോൾ, വയക്കരയിൽ ഹാൻഡ്‌ബോൾ ഹോസ്‌റ്റലാണ്‌ പുതുതായി ആരംഭിച്ചത്‌.

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലും വിവിധ കോളേജുകളിലും കായിക പരിശീലനത്തിന്‌ സൗകര്യമൊരുക്കുന്നു. പയ്യന്നൂർ കോളേജ്‌ (വോളിബോൾ, ഫുട്‌ബോൾ), കണ്ണൂർ എസ്‌എൻ (ഫുട്‌ബോൾ), മട്ടന്നൂർ കോളേജ്‌ ( വോളിബോൾ), കൃഷ്‌ണമേനോൻ വനിത (വോളിബോൾ) എന്നിവിടങ്ങളിലാണ്‌ പരിശീലനം നൽകുന്നത്‌. മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിലും പരിശീലന സൗകര്യമുണ്ട്‌.

മുണ്ടയാട്‌ 42 കോടിയുടെ പദ്ധതി
മുണ്ടയാട്‌ സ്വിമ്മിങ്‌ കോംപ്ലക്‌സും റൈഫിൾ റേഞ്ചിനും ഹോസ്‌റ്റലിനുമായി 42 കോടി രൂപയുടെ പദ്ധതിയാണ്‌ തയ്യാറാക്കിയത്‌. കൃഷ്‌ണമേനോൻ സ്‌മാരക വനിതാ കോളേജിൽ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ ടർഫും ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാൻ അഞ്ച്‌ കോടിയുടെ പദ്ധതിക്കും അനുമതിയായിട്ടുണ്ട്‌.

സ്‌പോർട്‌സ്‌ സ്‌കൂളിന്‌ 
10 കോടി
കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷൻ ഒരുകാലത്ത്‌ കേരള അത്‌ലറ്റിക്‌സിന്റെ നഴ്‌സറിയായിരുന്നു. ഇടക്കാലത്ത്‌ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയാണ്‌ ഇപ്പോൾ. കഴിഞ്ഞ ബജറ്റിൽ 10 കോടിരൂപയാണ്‌ സ്‌കൂളിന്‌ അനുവദിച്ചത്‌. ഗ്രൗണ്ട്‌ നിർമാണം പൂർത്തിയാകുന്നു. ഹോസ്‌റ്റലും നവീകരിച്ചു. അണ്ടർ 17 ഇന്ത്യൻ വനിതാ ഫുട്‌ബോൾ കോച്ചിങ്‌ ക്യാമ്പിലേക്ക്‌ നാല്‌ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ്‌ സ്‌കൂൾ.

കളിക്കളങ്ങൾക്ക്‌ 
പുതുമോടി
മൈതാനങ്ങൾ നവീകരിച്ച്‌ പരിശീലനത്തിനും മത്സരത്തിനും മികച്ച സൗകര്യമൊരുക്കുകയാണ്‌ കായിക വകുപ്പ്‌. തലശേരി വി ആർ കൃഷ്‌ണയ്യർ മെമ്മോറിയൽ സിന്തറ്റിക്‌ സ്‌റ്റേഡിയം, കൂത്തുപറമ്പ്‌ നഗരസഭാ സ്‌റ്റേഡിയം, പട്ടാന്നൂർ ഫുട്‌ബോൾ ടർഫ്‌ എന്നിവ നിർമാണം പൂർത്തിയായ കളിക്കളങ്ങളാണ്‌. ധർമടം അബു–-ചാത്തുക്കുട്ടി സ്‌റ്റേഡിയം നവീകരണവും പയ്യന്നൂർ സ്‌റ്റേഡിയം, ഗവ. ബ്രണ്ണൻ കോളേജ്‌ സിന്തറ്റിക്‌ സ്‌റ്റേഡിയം നിർമാണവും അന്തിമഘട്ടത്തിൽ. സംസ്ഥാനത്തെ ആദ്യ ഹാൻ്ഡ്‌ബോൾ ഇൻഡോർ സ്‌റ്റേഡിയം വയക്കരയിൽ സജ്ജമാവുന്നു.

തലശേരി ഗുണ്ടർട്ട് റോഡിൽ എട്ട് ലൈനോടുകൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്കോടെയുള്ള സ്‌റ്റേഡിയം കായികരംഗത്തെ മികച്ച നേട്ടമാണ്‌. ബാസ്‌കറ്റ് ബോൾ–- ഫുട്‌ബോൾ കോർട്ടുകൾ, 8000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, കളിക്കാർക്ക് വസ്ത്രം മാറാനുള്ള മുറികൾ, ശുചിമുറികൾ, വി ഐ പി ലോഞ്ച് തുടങ്ങി ദേശീയനിലവാരത്തിലാണ്‌ പവിലിയനും അനുബന്ധ സൗകര്യങ്ങളും.

കിഫ്‌ബിയിൽ 5.34 കോടി രൂപ വിനിയോഗിച്ചാണ്‌ കൂത്തുപറമ്പ്‌ ഫ്ലഡ്‌ലിറ്റ്‌ സ്‌റ്റേഡിയം നവീകരിച്ചത്‌. 2021ലെ ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇവിടെയാണ്‌ വേദിയായത്‌. 4.38 കോടി രൂപ വിനിയോഗിച്ച്‌ നിർമിച്ച പട്ടാന്നൂരിലെ ഫുട്‌ബോൾ ടർഫും അഭിമാനനേട്ടമാണ്‌.ഫുട്‌ബോൾ–-ക്രിക്കറ്റ്‌ ടർഫുകളും പ്രാദേശിക കളിക്കളങ്ങളുമെല്ലാം വേറെയുമുണ്ട്‌.

ചെറിയ മൈതാനങ്ങളെങ്കിലും ഇല്ലാത്ത ഗ്രാമങ്ങളും പട്ടണങ്ങളും വിരളം. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ 1.3 കോടി രൂപ വിനിയോഗിച്ച്‌ നിർമിച്ച ചമ്പാട്‌ ഇൻഡോർ സ്‌റ്റേഡിയം പന്ന്യന്നൂരിന്റെ ചിരകാല സ്വപ്‌നത്തിന്റെ സാക്ഷാത്‌കാരമായിരുന്നു.

ബ്രണ്ണൻ കോളേജ്‌ 
സിന്തറ്റിക്‌ സ്‌റ്റേഡിയം
ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ സിന്തറ്റിക് സ്‌റ്റേഡിയം പ്രവൃത്തി അവസാനഘട്ടത്തിലാണ്‌. സംസ്ഥാനത്തെ ഗവ. കോളേജുകളിൽ സായിയുടെ സാമ്പത്തിക പിന്തുണയോടെയുള്ള ആദ്യ മൈതാനമാണിത്. 9.75 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനത്തിൽ കോളേജിന്റെ അധീനതയിലുള്ള 7.54 ഏക്കറിലാണ് എട്ട് ലൈൻ സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും നിർമിച്ചത്‌.

നവീകരണം പുരോഗമിക്കുന്ന ധർമടം ചിറക്കുനിയിലെ അബു –-ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയത്തിൽ പുല്ല് വച്ചുപിടിപ്പിക്കൽ ഉൾപ്പടെയുള്ള പ്രവൃത്തി പൂർത്തിയായി. കിഫ്ബിയിൽനിന്ന്‌ അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.

വേങ്ങാട്‌ ഹോക്കി 
മൈതാനത്തിന്‌ 20 കോടി
വേങ്ങാട് അന്താരാഷ്ട്ര ഹോക്കി ഗ്രൗണ്ടിന് സ്ഥലമെടുക്കാൻ 20 കോടിയും ബ്രണ്ണൻ കോളേജിലെ ഗ്രൗണ്ട് നവീകരിക്കാൻ 1 കോടിയും അനുവദിച്ചിട്ടുണ്ട്‌. പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശേരി പഞ്ചായത്തുകളിൽ കളിസ്ഥലത്തിന് അഞ്ച്‌ കോടി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ധർമടം മണ്ഡലത്തിലെ എട്ട്‌ പഞ്ചായത്തുകളിൽ ഇൻഡോർ സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിന് സ്ഥലമേറ്റെടുക്കാൻ ആറ്‌ കോടി രൂപ അനുവദിച്ചിരുന്നു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ ഗ്രൗണ്ടും ഒരുങ്ങുന്നു

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ ഗ്രൗണ്ടിന്റെയും പ്രവൃത്തി അവസാനഘട്ടത്തിൽ. 7.5 കോടി രൂപയുടെ സിന്തറ്റിക് സ്‌റ്റേഡിയമാണ്‌ ഒരുങ്ങുന്നത്‌. ഇന്റർനാഷണൽ അത്‌ലറ്റിക്‌ ഫെഡറേഷൻ നിഷ്കർഷിച്ച (ഐഎഎഎഫ് സ്റ്റാൻഡേർഡ്) എട്ട്‌ ലൈൻ സിന്തറ്റിക്ക് ട്രാക്കിനും ജംബിങ്‌ പിറ്റിനും ട്രാക്കിന്റെ സുരക്ഷയ്ക്കായുള്ള ഫെൻസിങ്ങിനുമായി 6.17 കോടിയാണ്‌ ചെലവ്‌ കണക്കാക്കിയത്‌.

പവിലിയനും ശുചിമുറിക്കുമടക്കം 83 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എം വിജിൻ എംഎൽഎയുടെ ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപയുടെ അന്താരാഷ്‌ട്ര നിലവാരമുള്ള ഫുട്‌ബോൾ ഫീൽഡിന്റെ നിർമാണവും പുർത്തിയാവുന്നു.കേന്ദ്ര സർക്കാരിന്റെ ഖേലോ – ഇന്ത്യ പദ്ധതിയിൽ സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന്റെയും സ്പോർട്സ് കേരള ഫൗണ്ടേഷന്റെയും മേൽനോട്ടത്തിലാണ് പ്രവൃത്തി.

ഉത്തര മലബാറിൽ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യ സിന്തറ്റിക് ട്രാക്കാണ് ഇത്‌. എട്ട്‌ ലൈൻ സിന്തറ്റിക് ട്രാക്, ജംബിങ് പിറ്റ്, കാണികൾക്കായുള്ള പവലിയൻ, കായികതാരങ്ങൾക്കായുള്ള ഡ്രസ് ചെയ്ഞ്ചിങ് റൂം, ശുചിമുറി എന്നിവയുടെ നിർമാണം പൂർത്തിയായി.ഫെൻസിങ്ങിന്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ. ട്രാക്കിന്റെ ലൈൻ മാർക്കിങ് അടുത്തയാഴ്ച ആരംഭിക്കും.

പ്രകൃതിദത്ത ഫുട്ബോൾ ടർഫുള്ള ഗ്രൗണ്ടിന്റെ പ്രവൃത്തിയും അവസാന ഘട്ടത്തിൽ. ഫിഫ സ്റ്റാൻഡേർഡ് ഗ്രൗണ്ടിന്റെ പ്രതലത്തിൽ വച്ചു പിടിപ്പിക്കേണ്ട ബർമുഡ ഗ്രാസ് ബംഗളൂരുവിൽനിന്നും എത്തിച്ചു. പുൽമൈതാനം നനക്കാനാവശ്യമായ ഓട്ടോമാറ്റിക് സ്‌പ്രിങ്‌ളറിന്റെ പരീക്ഷണവും കഴിഞ്ഞ ദിവസം പൂർത്തിയാക്കി. മാർച്ചോടെ സിന്തറ്റിക്‌ ട്രാക്കിന്റെ പണി പൂർത്തിയാവുമെന്ന് നിർമാണ കരാർ ഏറ്റെടുത്ത ഡൽഹി സിൻകോട്ട് ഇന്റർനാഷണലും ഫുട്ബോൾ ഗ്രൗണ്ടിന്റെ പ്രവൃത്തി നടത്തുന്ന ആലുവ വികെഎം ഗ്രൂപ്പും അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!