‘പ്രമോഷന്‍’;സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണം; ലംഘിച്ചാല്‍ 50 ലക്ഷംവരെ പിഴ

Share our post

ന്യൂഡല്‍ഹി: ബ്രാന്‍ഡുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമടക്കം ആനുകൂല്യങ്ങള്‍ വാങ്ങി അവരുടെ ഉത്പന്നങ്ങളേയും സേവനങ്ങളേയും വാഴ്ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി ‘തെറ്റായ’ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.

സെലിബ്രിറ്റികളും സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരും (സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്) അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാന്‍ഡോ പ്രമോട്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പായി അവര്‍ക്കതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്പന്നങ്ങള്‍ക്ക് ആറു വര്‍ഷം വരെ വിലക്ക് വരികയും ചെയ്യും.

കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച പത്രസമ്മേളനം വിളിച്ച് പുറത്തിറക്കിയത്. ഉത്പന്നം സംബന്ധിച്ചും പ്രമോഷന്‍ താത്പര്യങ്ങളും വെളിപ്പെടുത്തുന്നത് ലളിതവും വ്യക്തവുമാകുന്ന ഭാഷയിലായിരിക്കണമെന്നടക്കം നിര്‍ദേശങ്ങളില്‍ പറയുന്നു.

2025ഓടെ പ്രതിവര്‍ഷം 20 ശതമാനം വര്‍ധിച്ച് 2,800 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ ഇന്‍ഫുളവന്‍സേഴ്‌സ് മാര്‍ക്കറ്റിനിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നിയന്ത്രണങ്ങള്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുത്.

‘എന്‍ഡോസ്‌മെന്റ് നോ ഹൗസ്’ എന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. പ്രോത്സാഹനങ്ങള്‍ പണം മറ്റ് പ്രതിഫലങ്ങള്‍, യാത്രകള്‍ അല്ലെങ്കില്‍ ഹോട്ടല്‍ താമസം, മീഡിയ ബാര്‍ട്ടറിങ്, കവറേജുകള്‍ അവാര്‍ഡുകള്‍, സൗജന്യ ഉത്പന്നങ്ങള്‍, കിഴിവുകള്‍, സമ്മാനങ്ങള്‍, ഏതെങ്കിലും കുടുംബപരമോ വ്യക്തിപരമോ തൊഴില്‍പരമോ ആയ ബന്ധങ്ങള്‍ എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങളായി കണക്കാക്കുമെന്ന് കേന്ദ്രം പറയുന്നു. പ്രമോഷനുകള്‍ നടത്തുമ്പോള്‍ സ്‌പോന്‍സേര്‍ഡ് എന്നോ പെയ്ഡ് പ്രമോഷന്‍ എന്നോ ഉപയോഗിക്കണം.

എന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടെങ്കില്‍, ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പിഴ ബാധകമായിരിക്കും.

‘2022 ല്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മാര്‍ക്കറ്റ് 1,275 കോടി രൂപയുടേതായിരുന്നു. 2025 ആകുമ്പോഴേക്കും ഇത് 2,800 കോടി രൂപയായി ഉയരും, ഏകദേശം 19-20% വാര്‍ഷിക വളര്‍ച്ചാ നിരക്ക്. ‘സാമൂഹ്യ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവര്‍, അതായത് മികച്ച ഫോളോവേഴ്സ് ഉള്ളവര്‍ രാജ്യത്ത് ഒരു ലക്ഷത്തില്‍ കൂടുതലാണ്’ കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!