തലശേരിയിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു

തലശേരി: ടേക്ക് എ .ബ്രേക്ക് പദ്ധതിയിൽ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിനടുത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം സ്‌പീക്കർ എ .എൻ ഷംസീർ നാടിന് സമർപ്പിച്ചു. നഗരസഭാ ചെയർമാൻ കെ .എം ജമുനാറാണി അധ്യക്ഷയായി. എക്സിക്യൂട്ടീവ് എൻജിനിയർ എം .സി ജസ്വന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സി .കെ രമേശൻ, ടി .കെ സാഹിറ, തബസം, പൊന്ന്യം കൃഷ്‌ണൻ, എം .പി അരവിന്ദാക്ഷൻ, എൻ മോഹനൻ, എം .പി സുമേഷ്, ടി. പി ഷാനവാസ്, വരക്കൂർ പുരുഷു, ജോർജ് പീറ്റർ, വർക്കിവട്ട്പ്പാറ എന്നിവർ സംസാരിച്ചു.
സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവം ലളിതഗാനമത്സരത്തിൽ ഒന്നാംസ്ഥാനംനേടിയ അഞ്ജനക്കും കരാറുകാരനായ കെ സിദ്ദീഖിനും സ്‌പീക്കർ ഉപഹാരം നൽകി. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി സ്വാഗതവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം വി ജയരാജൻ നന്ദിയും പറഞ്ഞു.
ഇരുനില കെട്ടിട സമുച്ചയത്തിൽ സ്‌ത്രീകൾക്കും പുരുഷന്മാർക്കും അംഗപരിമിതർക്കുമായി പ്രത്യേകം ശൗചാലയങ്ങളും കുളിമുറികളും ഏർപ്പെടുത്തിയി്ട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെനിലയിൽ ആറും അംഗപരിമിതർക്കായി രണ്ടും ഒന്നാംനിലയിൽ സ്‌ത്രീകൾക്കായി 11 ശൗചാലയങ്ങളുമുണ്ട്.
59.88 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനിലകെട്ടിടം നിർമിച്ചത്. വിശ്രമമുറി, ക്ലോക്ക്‌റൂം, കഫ്‌റ്റീരിയ എന്നിവയും അനുബന്ധമായുണ്ടാവും.ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമിച്ചത്. തലശേരിയിലെ ചിത്രകലാധ്യാപകരും വിദ്യാർഥികളും ചേർന്ന് കെട്ടിടത്തിന്റെ ചുവരുകളിൽ തലശേരിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും വരച്ചിട്ടുണ്ട്.