നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ ഗ്രന്ഥശാലകൾക്ക് സാധിക്കും: മുഖ്യമന്ത്രി

പിണറായി: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ ഗ്രന്ഥശാലകൾക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാനതകളില്ലാത്ത സാംസ്കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാലാ പ്രസ്ഥാനം. പിണറായി ബാങ്ക് ഹാളിൽ ധർമടം സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വടക്കേ ഇന്ത്യയിലെ നാട്ടിൻപുറങ്ങളിൽ വായനശാലകളും ഗ്രന്ഥശാലകളും അത്യപൂർവ കാഴ്‌ചയാണ്. എന്നാൽ കേരളം ഗ്രന്ഥശാലാ പ്രവർത്തനത്തിൽ വളരെയേറെ മുന്നിലാണ്.
യുവാക്കളെയും കുട്ടികളെയും സ്ത്രീകളെയും ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിൽ ആകർഷിക്കാനാകണം. ഇല്ലാത്തിടങ്ങളിൽ ഗ്രന്ഥശാല സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അതിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അറിവിനെതിരായ ശക്തികളാണ് ഗ്രന്ഥശാലകളെ ആക്രമിക്കുന്നത്. അത്തരംഘട്ടങ്ങളിൽ ഗ്രന്ഥശാലകൾ ശക്തിയാർജിച്ച് തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധർമടം മണ്ഡലത്തിയെ എട്ടു പഞ്ചായത്തിലെ എല്ലാ വാർഡിലും ഗ്രന്ഥശാല സ്ഥാപിച്ചതിന്റെ ഭാഗമായാണ് സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചത്. ഇതോടെ മണ്ഡലത്തിലെ 132 പഞ്ചായത്ത് വാർഡുകളിലും ഗ്രന്ഥശാലകളായി. ഡോ. വി. ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ‘പീപ്പിൾസ് മിഷൻസ് ഫോർ സോഷ്യൽ ഡെവലപ്മെന്റ്’ മിഷൻ രൂപീകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
ചടങ്ങിൽ ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കെ രാജീവൻ, എൻ .കെ രവി, കെ. ഗീത, കെ .ദാമോദരൻ, എ. വി ഷീബ, കെ .പി ലോഹിതാക്ഷൻ, ടി സജിത, ബ്ലോക്ക് പഞ്ചായത്തംഗം സി .എം സജിത, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി .കെ വിജയൻ, കെ. ശശിധരൻ, സി .എൻ ചന്ദ്രൻ, വി .എ നാരായണൻ എന്നിവർ സംസാരിച്ചു.