എടയാർ നടപ്പാലത്തിൽ അപകടയാത്ര; പാലം തകർന്ന്മൂന്ന് വർഷമായിട്ടും നന്നാക്കാൻ നടപടിയില്ല

എടയാർ : കണ്ണവം വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് തകർന്ന എടയാർ നടപ്പാലത്തിന്റെ പടികൾ പുനർ നിർമിക്കാൻ നടപടിയില്ല. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ഏതാനും മാസം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ ആണ് എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള നടപ്പാലത്തിന്റെ കോൺക്രീറ്റ് പടികൾ ഒഴുകിപ്പോയത് ശ്രദ്ധയിൽപെട്ടത്.
ഇതോടെ ചെന്നപ്പൊയിൽ, നരിക്കോട്, പന്ന്യോട് മേഖലയിലുള്ള ജനങ്ങൾക്ക് എടയാറിലേക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയായി. വിദ്യാർഥികൾ അടക്കം നിരവധി പേർ സഞ്ചരിക്കുന്ന പാലത്തിന്റെ പടികൾ നാട്ടുകാർ മരപ്പലകകളും തടികളും ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് പുനർ നിർമിച്ചു.
ഇതിലെയാണ് ഇപ്പോഴും കോളനി നിവാസികളുടെ ദുരിതയാത്ര. 1990-ൽ പന്ന്യോട് അംബേദ്കർ കോളനിയായി പ്രഖ്യാപിച്ച അവസരത്തിലാണ് ഇവിടെ നടപ്പാലം നിർമിച്ചത്.
2019ൽ ഉണ്ടായ കനത്ത പ്രളയത്തിൽ കൂറ്റൻ മരങ്ങൾ ഒഴുകിയെത്തി പാലത്തിൽ ശക്തിയായി ഇടിച്ചതോടെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. കഴിഞ്ഞ തവണ ഒഴുകിപ്പോയ പടികളും അന്ന് തകർന്നിരുന്നു. പാലം തകർന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും പുനർ നിർമിക്കാനുള്ള നടപടികൾ ഇല്ലാത്തതിനാൽ ജനങ്ങൾ പ്രതിഷേധത്തിൽ ആയിരുന്നു. ഇതിനിടയിലാണ് പാലത്തിന്റെ പടികളും തകർന്നത്.