കക്കൂസ് മാലിന്യ പ്ളാന്റുകൾ വ്യാപകമാക്കും: മന്ത്രി രാജേഷ്

Share our post

തിരുവനന്തപുരം: കുറ്റമറ്റ വിധത്തിൽ ശുചിത്വം ഉറപ്പാക്കാൻ സംസ്ഥാനത്ത് കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റുകൾ വ്യാപകമാക്കേണ്ടിയിരിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ -എക്സൈസ് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഒരു ജില്ലയിൽ രണ്ട് പ്ലാന്റെങ്കിലും അടിയന്തരമായി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു .ഓരോ സ്ഥലങ്ങൾക്കും അനുയോജ്യമായ വിധത്തിൽ പ്രകൃതി സൗഹൃദമായാണ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ രൂപകല്പന ചെയ്യുന്നത്. വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വിസർജ്യാവശിഷ്ടങ്ങൾ സുരക്ഷിതമായ സംസ്‌കരണ പ്രക്രിയയിലൂടെ ജലവും വളവുമായി മാറ്റും.

സംസ്‌കരണ ശേഷം ലഭിക്കുന്ന ജലം ഗാർഹികേതര ആവശ്യങ്ങൾക്ക് പുനരുപയോഗിക്കാം. ഖരവസ്തുക്കൾ വളമായി മാറും. പ്ലാന്റുകൾ സ്ഥാപിക്കുന്ന സ്ഥലത്തെ ഗ്രീൻ പാർക്കാക്കി മാറ്റും. ഇത്തരത്തിലുള്ള നൂറിലധികം പ്ലാന്റുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.ശുചിത്വ മാലിന്യ രംഗത്തെ പ്രവർത്തനങ്ങളിൽ വൻ നേട്ടതതോടെ കേരളം മുന്നേറുകയാണ്. 2026 ആകുമ്പോഴേക്കും മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമവും നേതൃത്വപരവുമായ പ്രവർത്തനം പ്രധാനമാണ്. 2016 ൽ നമ്മുടെ സംസ്ഥാനം വെളിയിട വിസർജ്ജന മുക്ത പദവി നേടി.

എങ്കിലും ശുചിത്വമിഷൻ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. കേരളത്തിലെ പുഴകളും തോടുകളും കുളങ്ങളുമെല്ലാം ഉൾപ്പെടുന്ന പൊതു ജലാശയങ്ങളിൽ 79 ശതമാനത്തിലും മനുഷ്യവിസർജ്യം കലർന്നിരിക്കുകയാണ്. ലോക ശൗചാലയ ദിനം ആചരിക്കുന്ന വേളയിലാണ് ഞെട്ടിക്കുന്ന ഈ പഠനറിപ്പോർട്ട്. അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നതാണ് ശുചിമുറി ദിനാചരണത്തിന്റെ ഉദ്ദേശം. കക്കൂസ് മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് നമുക്ക് ശ്രദ്ധകൊടുക്കാം.കോളിഫോം എന്ന വില്ലൻ.

കക്കൂസ് മാലിന്യം ജലത്തിൽ കലരുന്നത് മൂലം ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. ഇത്തരം ബാക്ടീരിയ നേരിയ അണുബാധകൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂവെങ്കിലും അവയുടെ സാന്നിദ്ധ്യം മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു.കക്കൂസ് മാലിന്യം അശാസ്ത്രീയമായി കൈക്കാര്യം ചെയുന്നതിലൂടെ അറിവില്ലായ്മ കൊണ്ട് ഏറെ അപകടകാരിയായ ഒരു ഭൂതത്തെ തുറന്നുവിടുകയാണ് . ഈ പശ്ചാത്തലത്തിലാണ് ‘മലംഭൂതം’ എന്ന പേരിൽ വിപുലമായ ക്യാമ്പയിന് ശുചിത്വ മിഷൻ രൂപംനൽകിയത്.

അൽപം ജാഗ്രത പുലർത്തിയാൽ ഈ ഭൂതത്തെ പിടിച്ചുകെട്ടാം. ഇതിനായി മൂന്ന് കാര്യങ്ങൾ മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി. സെപ്റ്റിക് ടാങ്കുകൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു മാത്രം നിർമ്മിക്കുക, മൂന്ന് വർഷം കൂടുമ്പോൾ / നിറയുന്നതിന് മുൻപ് ടാങ്ക് വൃത്തിയാക്കുക, ടാങ്കിൽ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങൾ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതുവഴി തന്നെ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവുകയും മലംഭൂതത്തെ ശുചിത്വ മൂല്യ ശൃംഖലക്കുള്ളിൽ പിടിച്ചുകെട്ടാൻ സാധിക്കുകയും ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!