നാല് കൊല്ലത്തിനിടെ അഞ്ച് മക്കള്‍, മൂന്ന് പേരെ വിറ്റു, കുട്ടികളെ തട്ടിയെടുത്തും വില്‍പന; ദമ്പതിമാര്‍ അറസ്റ്റില്‍

Share our post

മുംബൈ: മഹാരാഷ്ട്രയില്‍ സ്വന്തം കുട്ടികളില്‍ മൂന്ന് പേരെ പണത്തിനായി വിറ്റ ദമ്പതിമാര്‍ പോലീസ് കസ്റ്റഡിയില്‍. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് രണ്ടര ലക്ഷം രൂപയ്ക്ക് ഇന്ദോറയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വിറ്റ കേസില്‍ മറ്റു നാല് പേര്‍ക്കൊപ്പമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 2018 മാര്‍ച്ചിനും 2022 ജൂലായ്ക്കും ഇടയില്‍ തങ്ങള്‍ക്ക് ജനിച്ച അഞ്ച് കുട്ടികളില്‍ മൂന്ന് പേരെയാണ് റീത്ത പ്രജാപതിയും ഭര്‍ത്താവ് യോഗേന്ദ്രയും പണം വാങ്ങി കൈമാറിയത്.

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 50,000 രൂപയ്ക്ക് നാഗ്പുരിലും രണ്ട് ആണ്‍കുട്ടികളെ 25,000 രൂപയ്ക്ക് വീതം ഭണ്ഡാരയിലുമാണ് ഇവര്‍ കൈമാറിയത്. ഇതില്‍ ഒരു ആണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭണ്ഡാരയില്‍ താമസിച്ചിരുന്ന സമയത്താണ് ദമ്പതിമാര്‍ ആണ്‍കുട്ടികളെ വിറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ഓളം ഇടങ്ങളില്‍ ദമ്പതിമാര്‍ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ സഞ്ചരിച്ചതായി സിറ്റി പോലീസ് മേധാവി അമിതേഷ് കുമാര്‍ പറഞ്ഞു. ഈ ഭാഗങ്ങളില്‍ ഏതെങ്കിലും കുട്ടികളെ കാണാതാവുകയോ കുട്ടികളുടെ വില്‍പന നടന്നിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

രണ്ടര ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ കേസിലെ മുഖ്യപ്രതി ശ്വേത ഖാന്‍ കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരില്‍ നിന്ന് ഭീഷണിപ്പെടുത്തി 1.30 ലക്ഷം രൂപ കൂടി തട്ടിയെടുത്തതായി പോലീസ് അറിയിച്ചു. ഇപ്പോള്‍ അറസ്റ്റിലായ റാക്കറ്റിന്റെ പേരില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ വില്‍പന നടത്തിയ കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!