അഗ്നിവീർ ആകാൻ യുവാക്കൾ; തെക്കൻ കേരളത്തിലെ റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത് ആരംഭിച്ചു

കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്‌നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിമ്പേയുടെയും ജില്ലാ പോലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെയും സാന്നിധ്യത്തിൽ കൊല്ലം കളക്ടർ അഫ്‌സാന പർവീൺ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികൾക്കുവേണ്ടി 17 മുതൽ 24 വരെയാണ് അഗ്‌നിവീർ റാലി നടക്കുക.
ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. മൊത്തം 25,367 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 2,000 ഉദ്യോഗാർഥികളെയാണ് ആദ്യദിനം പങ്കെടുപ്പിക്കുന്നത്. ശാരീരികക്ഷമതാ പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് വൈദ്യപരിശോധനയും നടത്തും.
കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിച്ച കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജില്ലാ കളക്ടർ അഫ്‌സാന പർവീൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സുധീർ മോഹൻ/ മാതൃഭൂമി
കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായി നഴ്സിങ് അസിസ്റ്റന്റ്, മത അധ്യാപകർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്ട്മെന്റ് റാലിയും നവംബർ 26 മുതൽ 29 വരെ ഇതേ സ്റ്റേഡിയത്തിൽ നടക്കും. ഈ വിഭാഗങ്ങളിൽ 11,500 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന 28-നും അവസാന വൈദ്യപരിശോധന 29-നും നടക്കും.
കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിച്ച കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി | ഫോട്ടോ: സുധീർ മോഹൻ/ മാതൃഭൂമി
വടക്കൻ കേരളത്തിലെ റിക്രൂട്ട്മെന്റ് നടപടികൾ കോഴിക്കോട് വെച്ച് നടന്നിരുന്നു.