Connect with us

Breaking News

യാത്രാ പ്രതിസന്ധി ;എം.എൽ.എയും ഉദ്യോഗസ്ഥരും ദേശീയപാത സന്ദർശിച്ചു

Published

on

Share our post

കല്യാശേരി: ദേശീയപാത നിർമാണത്തിനെതുടർന്നുണ്ടായ കല്യാശേരി മണ്ഡലത്തിലെയാത്രാപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി എം വിജിൻ എംഎൽഎയും ദേശീയപാതാ അധികൃതരും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. എടാട്ട്, പിലാത്തറ, കല്യാശേരി എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗ തീരുമാനപ്രകാരമാണ് സന്ദർശനം.

കല്യാശേരിയിൽ അടിപ്പാത നിർമിക്കണമെന്നാണ് പ്രധാന ആവശ്യം. ഹാജി മൊട്ടയിൽ നിർമിക്കാനുദ്ദേശിക്കുന്ന ടോൾ ബൂത്ത് വയക്കര വയൽപ്രദേശത്തേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നു. ദേശീയപാതയ്ക്കായി ഏറ്റെടുത്ത പ്രദേശത്ത് റോഡിന് ഇരുവശവും കോൺക്രീറ്റിൽ വൻമതിൽ തീർത്തതോടെ മാങ്ങാടിനും കല്യാശേരിക്കും ഇടയിലെ യാത്ര കടുത്ത പ്രതിസന്ധിയിലാണ്. ഹെൽത്ത് സെന്റർ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്കുൾപ്പെടെ മാങ്ങാടുമുതൽ പോളിടെക്നിക് വരെയുള്ള മുഴുവൻ സർവീസ് റോഡും അടയ്‌ക്കപ്പെട്ടു.

റോഡിനിരുഭാഗത്തുമുള്ള 1500ഓളം കുടുംബങ്ങൾക്കും നിരവധി ആവശ്യങ്ങൾക്കായി പ്രതിദിനമെത്തുന്ന ആയിരങ്ങൾക്കും ഇതിനാൽ കാൽനടയാത്രപോലും സാധിക്കില്ല. പലയിടത്തും റോഡ് നിർമാണത്തിനായി അഞ്ച് മീറ്ററിലധികം ഇടിച്ച് താഴ്ത്തിയിട്ടുണ്ട്. ഇവിടങ്ങളിലുള്ളവർക്കും യാത്ര പ്രയാസമാണ്‌. പിസിആർ ബാങ്കിന് സമീപത്തുനിന്ന് പഞ്ചായത്തിനും കെപിആർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിനും അടുത്ത് എത്തുന്ന നിലയിൽ അടിപ്പാത നിർമിച്ചാലേ ഇവർക്ക്‌ യാത്ര സാധ്യമാകൂ.

എടാട്ട് കോളേജ് സ്റ്റോപ്പിലെ അടിപ്പാത നിർമിക്കാമെന്ന് ആദ്യഘട്ടത്തിൽ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇപ്പോൾ പിൻമാറിയതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളും , ഉദ്യോഗസ്ഥരും ജനങ്ങളും ഉൾപ്പടെ 4500 ലധികം പേർ നിത്യേന ഉപയോഗിക്കുന്ന പ്രധാന ജങ്‌നാണ് എടാട്ട്‌. ബസ് കാത്തിരിപ്പ് കേന്ദ്രം. കുഞ്ഞിമംഗലം ഏഴിമല, ഹനുമാരമ്പലം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ് സർവീസും ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതിനോട് അനുബന്ധ റോഡിലൂടെയാണ് കടന്നുപോകുന്നത്. അടിപ്പാത നിർമിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടും.

പിലാത്തറയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നും ആവശ്യമുണ്ട്. നാട്ടുകാരുടെ യാത്രാപ്രശ്നം ദേശീയപാത അധികൃതരുമായും കലക്ടറുമായും എംഎൽ എ സംസാരിച്ചു. വിഷയം ജനങ്ങൾക്ക് അനുകൂലമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ പറഞ്ഞു. കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ടി ടി ബാലകൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, കല്യാശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി നിഷ, ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌പി പി രോഹിണി, സി എം വേണുഗോപാലൻ, തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!