സ്‌റ്റേഡിയത്തിൽ പ്രഭാതസവാരിക്ക് ഫീസ്; നഗരസഭക്കെതിരെ വ്യാപക പ്രതിഷേധം

തലശ്ശേരി: നവീകരണം കഴിഞ്ഞ തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലുളള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമോറിയൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാരിൽനിന്ന് 500 രൂപ മാസവാടക ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ പ്രതിഷേധ ട്രോൾ പരക്കുകയാണ്.
സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത സ്പോർട്സ് കേരള ഫൗണ്ടേഷൻ അധികൃതരുടെ യോഗത്തിലാണ് വാടക ഈടാക്കാനുള്ള തീരുമാനമുണ്ടായത്. സവാരി നടത്തുന്നവരിൽനിന്ന് 250 രൂപ മെംബർഷിപ്പും മാസ ഫീസായി 500 രൂപയും വാങ്ങാനാണ് അധികൃതരുടെ തീരുമാനം.
ഇത് നഗരത്തിൽ വ്യാപക ചർച്ചക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. കളിക്കളത്തിൽ പ്രഭാത നടത്തത്തിന് എത്തുന്നവരിൽനിന്ന് വാടക ഈടാക്കാനുള്ള നീക്കം ശക്തിയുക്തം എതിർക്കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
തലശ്ശേരി നിയോജകമണ്ഡലം മുസ്‍ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ച് നടത്തി. ഏഴ് വർഷത്തോളമായി നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ച സ്റ്റേഡിയം സിന്തറ്റിക് ട്രാക്കായി ഉപയോഗിക്കുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിച്ചത്. മറ്റു കായിക ഇനങ്ങൾ സംഘടിപ്പിക്കുന്നവരിൽനിന്ന് നഗരസഭ വാങ്ങുന്ന ദിവസ ഫീസ് ഏകപക്ഷീയമായി വർധിപ്പിക്കാനുള്ള തീരുമാനവും വിവാദമായിരിക്കുകയാണ്.
ജനറൽ ആസ്പത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭ ഗേറ്റിന് സമീപം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് നഗരസഭ കാര്യാലയത്തിലേക്ക് ഓടിക്കയറാൻ തുനിഞ്ഞത് നേരിയ സംഘർഷമുണ്ടാക്കി.
നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചു. ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായി അധ്യക്ഷത വഹിച്ചു.
‘സ്റ്റേഡിയത്തിന് ഫീസ് ഈടാക്കുന്നത് ആലോചനകൾക്കുശേഷം’
തലശ്ശേരി: വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിലെ നിരക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.
നിലവിൽ സ്പോർട്സ് കേരള ഫൗണ്ടേഷനിൽനിന്ന് സമർപ്പിച്ച നിർദേശത്തിൽ പരമാവധി 500 രൂപ വരെയാകാം എന്ന നിർദേശം മാത്രമാണ് സമർപ്പിച്ചിട്ടുള്ളത്. കായികമന്ത്രി, നിയമസഭ സ്പീക്കർ, തലശ്ശേരി നഗരസഭ അധികൃതർ, ജില്ല സ്പോർട്സ് കൗൺസിൽ അധികൃതർ തുടങ്ങിയവരുമായി ആലോചിച്ചശേഷം മാത്രമേ ഉചിതമായ നിരക്ക് നിർണയിക്കുകയുള്ളൂവെന്നും സി.ഇ.ഒ അറിയിച്ചു.