Breaking News
ലഹരിമരുന്നു മാഫിയയുടെ പിടിയിൽ പെടുന്നതും അതിന് അടിമയാകുന്നതും എങ്ങനെ ?
കണ്ണൂർ : യുവാക്കളും കൗമാരക്കാരായ വിദ്യാർഥികളും ലഹരിമരുന്നു മാഫിയയുടെ പിടിയിൽ പെടുന്നതെങ്ങനെ? ലഹരിമരുന്ന് അവരെ അടിമകളാക്കുന്നതെങ്ങനെ? കണ്ണൂർ ജില്ലയിലെ ഒരുൾഗ്രാമത്തിൽ നിന്നുള്ള, അഭിജിത് എന്ന ഈ യുവാവിന്റെ കഥയിൽ, പലതുമുണ്ട്. അച്ഛനെയും അമ്മയെയും അതിരറ്റു സ്നേഹിക്കുന്ന, നല്ലൊരു ജീവിതം സ്വപ്നം കണ്ടു ജീവിച്ച ഒരു കൗമാരക്കാരൻ ഇന്നെവിടെ നിൽക്കുന്നു?
സൗഹൃദങ്ങളുടെ ചതിക്കൂട്ടത്തിൽ പെട്ട് എങ്ങനെ സ്വന്തം ജീവിതവും കുടുംബ ജീവിതവും നശിക്കുന്നു? അതെങ്ങനെ തിരികെപ്പിടിക്കാം? ലഹരിക്കടിമയാവുകയും വിൽപനക്കാരനാവുകയും ചെയ്ത ശേഷം മറ്റാരുടെയും പ്രേരണയില്ലാതെയാണ് അഭിജിത് നല്ല ജീവിതത്തിലേക്കു തിരിച്ചെത്തിയത്. 3 ഭാഗങ്ങളുള്ള ആ കഥ അഭിജിത്തിന്റെ വാക്കുകളിൽ തന്നെ വായിക്കുക.
സുഹൃത്തുക്കളില്ലാത്ത കാലം
‘ഹയർസെക്കൻഡറി വരെ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന വിദ്യാർഥിയായിരുന്നു ഞാൻ. പുറത്തേക്കൊന്നും എന്നെ അധികം വിട്ടിരുന്നില്ല. വീട്ടിൽ തന്നെ അടങ്ങിയൊതുങ്ങിക്കഴിയുകയായിരുന്നു. അധികം കൂട്ടുകാരൊന്നുമില്ല. സ്കൂൾ, വീട് എന്ന പതിവ്. അച്ഛ നെയും അമ്മയെയും ഒരുപാടിഷ്ടമായിരുന്നു. എസ്ഐ ആകണമെന്നായിരുന്നു ആഗ്രഹം. നന്നായി പഠിക്കാനും ഡിഗ്രി നേടാനുമൊക്കെ അച്ഛൻ ഇടയ്ക്കിടെ പറയും. അതിൽ നിന്നാണ് എസ്ഐ ആകണമെന്നും സിവിൽ സർവീസ് എഴുതണമെന്നും തോന്നലുണ്ടായത്.
പ്ലസ്ടു പാസായതിന്റെ സന്തോഷത്തിൽ, അച്ഛൻ വായ്പയെടുത്തു പുതിയ ബൈക്ക് വാങ്ങിത്തന്നു. ബൈക്കിൽ ചെത്തിപ്പറക്കുന്നവരോടു പണ്ടേ ഇഷ്ടമുണ്ടായിരുന്നു. തോന്നുമ്പോഴൊക്കെ ബൈക്കിൽ പുറത്തിറങ്ങിത്തുടങ്ങി. എന്റെ വൈബിനനുസരിച്ചുള്ള(താൽപര്യം) സുഹൃത്തുക്കളെ ലഭിച്ചു. അവരിൽ ചിലരൊക്കെ കഞ്ചാവ് വലിക്കുന്നവരും വിൽക്കുന്നവരുമായിരുന്നു. അവരോടൊപ്പം കറങ്ങുന്നതു തെറ്റാണെന്നു തോന്നിയില്ല. മാതാപിതാക്കളെ ഞാൻ സ്നേഹിക്കുന്നു. പഠിക്കുന്നു. ഞാൻ കഞ്ചാവ് വിൽക്കുന്നില്ല, വലിക്കുന്നില്ല.
ഇത്, എന്റെ കൂട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങൾ. അതിലെന്തിനാണു കുറ്റബോധം? പക്ഷേ, ആ ധാരണ തെറ്റാണെന്നു പിന്നീടു മനസിലായി. ആ സൗഹൃദക്കൂട്ടം തന്നെയാണ് എന്നെ പലതിലേക്കും വലിച്ചിട്ടത്. ജീവിതം നശിപ്പിച്ചത്. കുട്ടികൾ കഞ്ചാവും എംഡിഎംഎയും തേടിപ്പോ കണമെന്നില്ല. അവരുടെ സൗഹൃദവലയത്തിൽ, അതുപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന ഒരാളുണ്ടായാൽ മതി. ആ ഗ്രൂപ്പ് മുഴുവൻ അതിലേക്കാകർഷിക്കപ്പെടും. കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കുന്ന സഹപാഠിയെ, സുഹൃത്തിനെ കാണുമ്പോൾ ഒന്നു പരീക്ഷിക്കാൻ പലർക്കും തോന്നും.
ആദ്യത്തെ അനുഭവം, ചിലപ്പോൾ ഇനി വേണ്ടെന്നു തോന്നിപ്പിച്ചേക്കാം. പക്ഷേ, 2–3 മാസം കഴിയുമ്പോൾ വീണ്ടും ഒന്നു പരീക്ഷിക്കാൻ തോന്നും. അതു പിന്നീട്, ആഘോഷ ദിവസങ്ങളിലെല്ലാം പരീക്ഷിക്കാനുള്ള തോന്നലാകും. ആഴ്ചയ്ക്കൊന്ന് എന്നതിലേക്കു മാറും. പിന്നീട്, അവധി ദിവസങ്ങളിലെല്ലാം ഉപയോഗിച്ചു തുടങ്ങും. ദിവസവും അടി തുടങ്ങും. പിന്നീടത് എല്ലാ ദിവസവും രാവിലെയും വൈകിട്ടുമാകും. ഇതാണ്, ലഹരിമരുന്നിന്റെ അടിമത്തത്തിലേക്കുള്ള യാത്രാവഴി. ഗ്രൂപ് ഉണ്ടായാൽ, വിതരണത്തിനും വലിക്കാനുമുള്ളൊരു ഗല്ലി അഥവാ സ്പോട്ട് കണ്ടെത്തും. ഒഴിഞ്ഞ സ്ഥലങ്ങളാണു പതിവ്.
കൈയിലുള്ള കാശു തീരുമ്പോൾ, ആൾ ലഹരിമരുന്നിന്റെ വിൽപനക്കാരനാകും. പുതിയ ബൈക്ക് കിട്ടിയിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളു. സുഹൃത്തുക്കളിലൊരാൾ, അത് ഓടിച്ചു നോക്കാനായി വാങ്ങിപ്പോയി. വൈകുന്നേരമായിട്ടും തിരികെ ലഭിച്ചില്ല. വിളിച്ചപ്പോൾ, അവിടെയുണ്ട്, ഇവിടെയുണ്ട് എന്നായി മറുപടി. ഒടുവിൽ ആളെ കണ്ടെത്തി. പക്ഷേ, ബൈക്കില്ല. ബൈക്ക് എക്സൈസിന്റെ കസ്റ്റഡിയിലായിരുന്നു. എന്റെ ബൈക്ക് വാങ്ങിപ്പോയ ആൾ, അതു മറ്റൊരാൾക്കു കൈമാറി. അയാൾ, അന്നുച്ചയ്ക്ക് 2 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലാവുകയും അന്വേഷണത്തിന്റെ ഭാഗമായി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും വീട്ടിലും നാട്ടിലും സംഭവം അറിഞ്ഞു. ഞാൻ കഞ്ചാവ് കടത്തിയെന്നു വരെയായി സംസാരം. അതുവരെ കഞ്ചാവ് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ, പേരുദോഷമായി. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ആരും എന്നെ മനസിലാക്കിയില്ല. വീട്ടിൽ നിന്നു പുറത്താക്കി. കേസിൽ ഉൾപ്പെടുത്താതിരുന്നതിനാൽ, ബൈക്ക് തിരിച്ചു കിട്ടി. പിന്നീട് കുറച്ചു നാൾ ഇതേ സുഹൃദ് സംഘത്തിൽ പെട്ടവരുടെ വീടുകളിലായി താമസം. ആപത്തുകാലത്ത് അവർ ആത്മാർഥമായി ഒപ്പമുണ്ടാകുമെന്ന ധാരണ തെറ്റാണെന്നു തെളിഞ്ഞു. അവരുടെ മുഖം കറുത്തു തുടങ്ങുമ്പോൾ അവിടെ നിന്നിറങ്ങും.
ഒരാൾക്കു വെറുതേ ഓടിച്ചു നോക്കാൻ കൊടുത്ത പുത്തൻ ബൈക്ക്, എന്നോടു ചോദിക്കുക പോലും ചെയ്യാതെ മറ്റൊരു സുഹൃത്തിന് അവൻ കൊടുത്തു. അതാണ്, എന്നെ വീട്ടിൽ നിന്നു പുറത്താക്കാനും വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ഞാൻ കഞ്ചാവ് കടത്തുകാരനാകാനും ഇടയാക്കിയത്. അതുവരെ തോളിൽ കൈയിട്ടു നടന്നവരുടെ യഥാർഥ മുഖം, അവരുടെ വീടുകളിൽ താമസിച്ചതോടെ പുറത്തുവന്നു. ഇതു സൗഹൃദമാണോ? അയാൾ യഥാർഥ സുഹൃത്താണോ? അല്ല. സൗഹൃദത്തിന്റെ പേരിൽ ഇത്തരം കൂട്ടങ്ങളിൽ ചെന്നു പെടുന്ന അനിയന്മാർ ശ്രദ്ധിക്കണം.’ അഭിജിത് പറഞ്ഞു.
നാളെ: കഞ്ചാവ് സംഘത്തലവനിലേക്ക്
കണ്ണൂർ ∙ ജില്ലയിൽ ലഹരിമരുന്നു വിൽപന വ്യാപകമാകുന്നതിനിടെ, ചില ഇംഗ്ലിഷ് മരുന്നു വിൽപനശാലകൾക്കു മേൽ എക്സൈസ് ഇന്റലിജൻസ് നിരീക്ഷണം ശക്തമാക്കി. വേദനസംഹാരികളും മനോദൗർബല്യത്തിനുള്ള മരുന്നുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നുവെന്ന വിവരത്തെ തുടർന്നാണിത്. ഇക്കാര്യം എക്സൈസിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
എന്നാൽ എത്ര മെഡിക്കൽ ഷോപ്പുകളാണു നിരീക്ഷണത്തിലുള്ളതെന്ന് അവർ വ്യക്തമാക്കിയില്ല. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ചില ഇംഗ്ലിഷ് മരുന്നുകളെത്തിച്ച്, ലഹരിമരുന്നു പയോഗിക്കുന്നവർക്കു വിൽക്കുന്നതായി വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്