ആ സംവിധായിക എന്റെ ജീവിതം ഇല്ലാതാക്കി, ഇനിയൊരാള്‍ക്കും ഈ ഗതി വരരുത്-യുവതി

Share our post

കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കിയത്. തൊട്ടുപിന്നാലെ മലപ്പുറം സ്വദേശിയായ ഒരു യുവതിയും സമാനമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

വെബ്സീരിസില്‍ അഭിനയിച്ചതോടെ ജീവിതം തകര്‍ന്നുവെന്നും സംവിധായികയുടെ ചതിയില്‍ ആരും വീഴരുതെന്നും യുവതി പറയുന്നു. ഒ.ടി.ടി. പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ യുവതി നേരത്തെ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. സീരിയലില്‍ അഭിനയിക്കാനെത്തിയ തന്നെ നിര്‍ബന്ധിച്ച് അശ്ലീല വെബ്സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്ന് യുവതി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

യുവതിയുടെ വാക്കുകള്‍

മലപ്പുറത്തെ ഒരു പാവപ്പെട്ട കുടുംബത്തിലെ വീട്ടമ്മയായിരുന്നു ഞാന്‍. ഒന്നാം ക്ലാസു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അമ്മ ജോലിയെടുത്താണ് ഞങ്ങള്‍ ഏഴ് മക്കളെ നോക്കിയത്. സ്വന്തമായി വീടൊന്നും ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഭക്ഷണത്തിന് പോലും പലപ്പോഴും ഗതിയില്ലായിരുന്നു. നാല് മക്കളും ഭര്‍ത്താവുമൊത്ത് കുഴപ്പമില്ലാതെ ജീവിച്ചു പോകുകയായിരുന്നു. അതിനിടയിലാണ് സീരിയലില്‍ നായികയായി അവസരം തരാം എന്ന് പറഞ്ഞ് വിളിച്ചത്. സിനിമാ-സീരിയല്‍ ഫീല്‍ഡിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഞാന്‍ വളരെ സന്തോഷത്തിലാണ് അഭിനയിക്കാന്‍ ചെന്നത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് ചതി മനസ്സിലാകുന്നത്. അപ്പോഴേക്കും കരാറില്‍ ഒപ്പിട്ടിരുന്നു.

അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാതെ ഞാന്‍ സെറ്റില്‍ വച്ച് കരഞ്ഞു. ”നീ ഇവിടെ കിടന്ന് മോങ്ങേണ്ട, ആരും കേള്‍ക്കില്ല. അഥവാ ഇട്ടിട്ടുപോകുന്നുവെങ്കില്‍ ഏഴ് ലക്ഷം രൂപ മേശപ്പുറത്ത് വയ്ക്കണം” എന്നാണ് സംവിധായിക എന്നോട് പറഞ്ഞത്. ഒരു ഒറ്റപ്പെട്ട സ്ഥലത്തുവച്ചായിരുന്നു ഷൂട്ടിങ്. അവിടെ മുഴുവന്‍ അവരുടെ ആളുകളായിരുന്നു. കരാര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അവരുടെ വഴിയ്ക്ക് എല്ലാ കാര്യങ്ങളും കൊണ്ടുവന്നത്.

നിവൃത്തിയില്ലാതെ ഞാന്‍ അഭിനയിക്കുകയായിരുന്നു. അവര്‍ക്കെതിരേ ഒട്ടേറെ പരാതികള്‍ പല പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യമായ നിയമനടപടികളൊന്നും സ്വീകരിക്കുന്നില്ല. ഒരു ഗതിയുമില്ലാതെയാണ് ഞാന്‍ പരസ്യമായി രംഗത്ത് വന്നത്. അവര്‍ക്ക് രാഷ്ട്രീയത്തിലും ഉന്നതങ്ങളിലും പിടിപാടുണ്ട്. അതുകൊണ്ടു തന്നെ എന്നെപ്പോലെ യാതൊരു നിവൃത്തിയുമില്ലാത്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഗൗരവകരമായി എടുക്കുന്നില്ല.

ഈ സീരീസ് ഇറങ്ങിയതോടെ സമൂഹത്തില്‍ ഒറ്റപ്പെട്ടു. ജീവിതം തന്നെ ഇല്ലാതായി. എന്റെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളിലെല്ലാം പോകേണ്ടതാണ്. പക്ഷേ ഇന്ന് താമസിക്കാന്‍ ഒരു വീടുപോലുമില്ല. റെയില്‍ വേ സ്‌റ്റേഷനിലാണ് കുറച്ച് ദിവസം കിടന്നത്. ഇപ്പോള്‍ ഒരു നല്ല മനുഷ്യന്‍ അയാളുടെ വീട്ടിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ അധികം ദിവസം അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനാകില്ല. എനിക്ക് സംഭവിച്ചത് തെറ്റാണെന്നും അബദ്ധമാണെന്നും അറിയാം. പക്ഷേ ഇനി ഒരാള്‍ക്കും ഈ ഗതി വരരുത്. അതുകൊണ്ടാണ് പൊതുസമൂഹത്തോട് ഇതെല്ലാം വിളിച്ച് പറയുന്നത്- യുവതി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!