കുഴിനിറഞ്ഞ് കുറ്റ്യാടി- വയനാട് റോഡ് നടുവൊടിയും

കുറ്റ്യാടി: അന്തർ സംസ്ഥാന പാതയായ കുറ്റ്യാടി- വയനാട് റോഡ് തകർന്നതോടെ യാത്രാ ദുരിതം ഏറി. പല ഭാഗങ്ങളിലും വലിയ കുഴികളാണ്. ഇടുങ്ങിയ റോഡിലെ ടാറിംഗ് ഇളകുകയും കുഴികൾ രൂപപ്പെടുകയും ചെയ്തതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്. ചളിയും കല്ലും തെറിക്കുന്നതിനാൽ കാൽനട യാത്രക്കാരും ഭീതിയിലാണ്.
തകർന്ന ഭാഗങ്ങളിലെ കുഴികൾ അടയ്ക്കുന്ന മരാമത്ത് പണികൾ നടത്താറുണ്ടെങ്കിലും വർഷങ്ങളായി ശാസ്ത്രീയമായി ടാറിംഗ് നടത്താത്തതാണ് പല ഭാഗങ്ങളിലും റോഡ് പൊളിയാൻ കാരണമായത്. മഴ പെയ്താൽ തണൽ മരങ്ങളിൽ നിന്ന് വെള്ളം വീഴുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. തളീക്കര, കാഞ്ഞിരോളി ഭാഗങ്ങൾ താഴ്ന്ന പ്രദേശമായതിനാൽ ഓവുചാലിലേക്ക് വെള്ളം പോകാതെ റോഡിൽ കെട്ടിനിൽക്കുകയാണ്. തൊട്ടിൽപാലം അങ്ങാടിയിലെ പഴയ പൊലീസ് സ്റ്റേഷൻ പരിസരത്തെ റോഡിൽ വൻകുഴികളാണ് രൂപപ്പെട്ടത്.
കുഴികളിൽ കഴിഞ്ഞ ദിവസം ക്വാറി പൊടി നിറച്ചിട്ടുണ്ടെങ്കിലും തുടരെയുള്ള മഴ കൂടുതൽ അപകടമുണ്ടാക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. നിത്യേന ആയിരക്കണക്കിന്ന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർ സംസ്ഥാനപാതയിൽ യഥാസമയം അറ്റകുറ്റ പണികളോ സുരക്ഷാ സംവിധാനങ്ങളോ ഏർപ്പെടുത്തുന്നില്ല. കുറ്റ്യാടി ടൗണിലെ ഓവുചാൽ നിർമ്മാണം ഇഴയാൻ തുടങ്ങിയിട്ട് ഒരുവർഷമായി.