Connect with us

Breaking News

‘ശ്യാംജിത്തിന്റെ പേര് പറഞ്ഞ് വിഷ്ണുപ്രിയ അലറി കരഞ്ഞു’: ആ ഫോൺ വിളി തെളിവായി

Published

on

Share our post

പാനൂർ (കണ്ണൂർ) :പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയ(23)യെ പട്ടാപ്പകൽ വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ എം.ശ്യാംജിത്തിനെ (23) പൊലീസ് കുടുക്കിയത് വിഷ്ണുപ്രിയയുടെ ഫോണിലേക്കു വന്ന കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ. വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്നു സുഹൃത്തിനോട് പറയുകയും ചെയ്‌തു.

ശ്യാംജിത്തിന്റെ പേര് പറഞ്ഞ് വിഷ്ണുപ്രിയ ഉറക്കെ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ടും കിട്ടിയില്ലെന്നും സുഹൃത്ത് പൊലീസിൽ മൊഴി നൽകിയിരുന്നു. പൊലീസ് എത്തുമ്പോൾ വിഷ്‌ണുപ്രിയയുടെ ഫോൺ നിലത്ത് വീണ് കിടക്കുകയായിരുന്നു.ശ്യാംജിത്തുമായുള്ള ബന്ധത്തെ കുറിച്ച് വിഷ്ണുപ്രിയയുടെ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. വിഷ്ണുപ്രിയയുടെ ഫോണിൽ നിന്ന് തന്നെയാണ് പൊലീസിന് ശ്യാംജിത്തിന്റെ നമ്പർ ലഭിച്ചത്. ശ്യാംജിത്തിന്റെ നമ്പർ ടവര്‍ ലൊക്കേഷന്‍ നോക്കി പിന്തുടർന്ന പൊലീസ് മാനന്തേരിയിൽ ശ്യാംജിത്തിന്റെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ആദ്യം പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും വൈകാതെ കുറ്റം സമ്മതിക്കുകയായിരുന്നു. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതിനു ശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗിൽവച്ച് ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലിൽ ജോലിയ്ക്ക് എത്തുകയായിരുന്നു. നാടുവിടാനായിരുന്നു പ്രതിയുടെ തീരുമാനം.അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിൽ ആയിരുന്നുവെന്നും മൂന്നുമാസമായി തന്നെ തീർത്തും അവഗണിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ബുധനാഴ്‍ചയാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്.

ഇതിനു പിന്നാലെ പാനൂരിൽ നിന്ന് വെട്ടുകത്തിയും ചുറ്റികയും വാങ്ങി സൂക്ഷിച്ചു. ഇന്നലെ 11.30നാണു കൊലപാതകം നടന്നത്. അച്ഛമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സമീപത്തെ ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാൻ വീട്ടിലെത്തിയപ്പോഴാണു കൊലപാതകം. ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ, ബന്ധുവായ യുവതി വന്നു നോക്കിയപ്പോഴാണു വിവരമറിഞ്ഞത്. കിടക്കയിൽ കഴുത്തറ്റു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രണ്ടു കൈകളിലും കാലിന്റെ പിൻഭാഗത്തും വെട്ടേറ്റിട്ടുണ്ട്. തറയിൽ രക്തം തളം കെട്ടിയിരുന്നു.

വീടിന്റെ പിൻവാതിൽ വഴി അകത്തു കടന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ കുറ്റസമ്മതമെന്നു പൊലീസ് പറഞ്ഞു. ശരീരത്തിൽ 18 മുറിവുകളുണ്ട്. വിഷ്ണുപ്രിയ നാലഞ്ചു ദിവസങ്ങളായി മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശ്യാംജിത്തിനെക്കുറിച്ച് ഒന്നും തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെന്നും ദിവസങ്ങൾക്കു മുൻപ് തന്നെ ശ്യാംജിത്ത് ഭീഷണി മുഴക്കിയിരിക്കാം എന്നുമാണ് നിഗമനം. ഇന്ന് രാവിലെ പത്തുമണിയോടെ പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് തുടക്കമാകും. ഒരു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൂന്നു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!