ഓപ്പറേഷൻ യെലോ: പിടിച്ചെടുത്ത അനധികൃത റേഷൻ കാർഡുകൾ 351

Share our post

കണ്ണൂർ: അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷൻ യെലോ പദ്ധതി തുടരുന്നു. സെപ്റ്റംബർ 18 മുതൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി 351 പേർ കൈവശം വച്ച റേഷൻ കാർഡുകൾ പിടികൂടി. അർഹതയില്ലാതെ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയതിന് 4.2 ലക്ഷം രൂപ പിഴയും ഈടാക്കി.

മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക്, നീല എന്നീ കാർഡുകൾ അനർഹമായി കൈവശം വച്ചവരെ കണ്ടെത്താനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷൻ യെലോ. താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ റേഷൻ ഇൻസ്പെക്ടർമാർ മുന്നറിയിപ്പില്ലാതെ വീടുകളിലെത്തിയാണ് പരിശോധന നടത്തുന്നത്.

ജില്ലയിൽ കൂടുതൽ കാർഡുകൾ പിടികൂടിയത് ഇരിട്ടി താലൂക്കിലാണ്-136. തളിപ്പറമ്പ് 79, തലശ്ശേരി 57, കണ്ണൂർ 52, പയ്യന്നൂർ 27 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ കണക്ക്. 182 മുൻഗണന-പിങ്ക്, 119 സബ്സിഡി-നീല, 50 അന്ത്യോദയ അന്നയോജന-മഞ്ഞ എന്നീ കാർഡുകളാണ് ഇതിലുള്ളത്. അനർഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റി പകരം അർഹരായവർക്ക് സബ്സിഡി കാർഡുകൾ അനുവദിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ കെ അജിത്ത് കുമാർ പറഞ്ഞു.

പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആഡംബര,ആദായ നികുതി അടയ്ക്കുന്നവർ, സർക്കാർ, അർധമസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപന ജീവനക്കാർ, സർവീസ് പെൻഷൻകാർ, 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ സ്വന്തമായുള്ളവർ, നാലു ചക്ര വാഹനമുള്ളവർ, വിദേശത്തോ സ്വദേശത്ത് സ്വകാര്യ കമ്പനിയിലോ പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനമുള്ളവരുടെ കുടുംബം എന്നിവർക്കാണ് മുൻഗണന കാർഡിന് അർഹതയില്ലാത്തത്. ഇത് പാലിക്കാത്തവർക്കെതിരെ 9188527301 എന്ന വാട്സാപ് നമ്പറിൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!