ഗവേഷണ സാധ്യതകൾ തുറന്നിട്ട് നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ

കണ്ണപുരം : നാട്ടുമാവുകളുടെ സംരക്ഷണത്തിനൊപ്പം വിവിധ വിഷയങ്ങളിൽ ഗവേഷണ സാധ്യതകൾ തുറന്നിട്ടു കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾചറൽ റിസർച് (ഐഐഎച്ച്ആർ), നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് (എൻബിപിജിആർ), കണ്ണൂർ സർവകലാശാല, കേരള കാർഷിക സർവകലാശാല എന്നിവയുടെ വിവിധ പഠന വിഭാഗങ്ങൾ ഗവേഷണത്തിനു നേതൃത്വം നൽകും.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഗവേഷകർ നാട്ടുമാവുകൾ തേടിയെത്തുന്നതോടെ കണ്ണപുരം ചുണ്ട കുറുവക്കാവ് നാട്ടുമാവ് ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രമായി മാറും. ബോട്ടണി, പരിസ്ഥിതി, ഫൈറ്റോ കെമിസ്ട്രി, ജിയളോജി, ഹിസ്റ്ററി, ഫ്രൂട്ട് സയൻസ് തുടങ്ങിയ വിഷയങ്ങളിലായി 10ൽ അധികം ഗവേഷണം നടക്കും. ഇന്നലെ നടന്ന ശിൽപശാല ബെംഗളൂരു ഐഐഎച്ച്ആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി.ഇ.രാജശോഖരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല പരിസ്ഥിതി പഠന വിഭാഗം മേധാവി ഡോ.പ്രദീപ്, ഷൈജു മാച്ചാത്തി, ഡോ.രഷ്മിക, ഡോ.സുജിത്ത്, ഡോ.അബ്ദുൽസലാം, വി.സി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.