പഠനം ന്യൂജനാക്കാൻ ‘ടെക്കി ടീച്ചർ’ മാർ എത്തും

തിരുവനന്തപുരം: സ്‌കൂളുകളിൽ വിവര സാങ്കേതികാധിഷ്‌ഠിത അധ്യാപനം കൂടുതൽ മികവുറ്റതാക്കാൻ ‘ടെക്കി ടീച്ചർ’മാർ എത്തും. പുതിയ കാലത്തെ പഠന–-പഠനയിതര പ്രവർത്തനങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്‌തരാക്കലാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം സമഗ്രശിക്ഷ കേരളയാണ് 13 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ എല്ലാ അധ്യാപകർക്കും വിദഗ്‌ധ പരിശീലനം നൽകും.
ആദ്യഘട്ടത്തിൽ പ്രൈമറി, സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിലെ ഐടി കോ–- ഓർഡിനേറ്റർമാർക്കാകും പരിശീലനം. ഐടി വിദ്യാഭ്യാസ സമീപനം, ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും, ഡിജിറ്റൽ പാഠഭാഗങ്ങൾ വികസിപ്പിക്കൽ, ഐടി മേഖലയിലെ നവീന സാങ്കേതികത്വം, ഡെലിവറി മോഡ് – മോണിറ്ററിങ്ങിലും ഹോം പ്രവർത്തനങ്ങളിലും സാങ്കേതികവിദ്യയുടെ ഡിജിറ്റൽ ഉപയോഗം തുടങ്ങി ആധുനിക ഡിജിറ്റൽ സാങ്കേതികതയിൽ ഊന്നിയാകും ഇത്. മൊഡ്യൂളും പരിശീലന സാമഗ്രികളും കൈറ്റ് തയ്യാറാക്കും. കൊല്ലം, എറണാകുളം, കോഴിക്കോട് സോണുകളിൽ റസിഡൻഷ്യൽ പരിശീലനം ബുധനാഴ്‌ച ആരംഭിക്കും. തുടർന്ന് ബിആർസികളിൽ എല്ലാ അധ്യാപകർക്കും താമസിച്ചുപഠിക്കാനുള്ള സൗകര്യമൊരുക്കും.