പുതിയ കോവിഡ് രോഗികളിൽ വ്യാപകമായി കാണുന്ന ലക്ഷണങ്ങൾ നെഞ്ചു വേദനയും വയറിളക്കവും
കോവിഡ് കേസുകൾ വീണ്ടും ഉയർന്നു കൊണ്ടിരിക്കുകയാണ്. പലരിലും മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പുതിയ കോവിഡ് രോഗികളിൽ വ്യാപകമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
തലവേദന, പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ കോവിഡാണ് നേരത്തേ ഭൂരിഭാഗം പേരെയും ബാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്കു പിന്നാലെ കോവിഡ് പോസിറ്റീവാകുന്ന അവസ്ഥ കൂടിയെന്നാണ് കണ്ടെത്തൽ. അക്യൂട്ട് കൊറോണറി സിൻഡ്രം, ഹൃദയാഘാതം തുടങ്ങിയവയും കോവിഡ് രോഗികളിൽ കൂടുന്നുവെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോ.രാജേഷ് ചൗള പറയുന്നു. മിക്കവരിലും ഒരാഴ്ചയോളം എടുത്താണ് രോഗം ഭേദമാകുന്നതെന്നും അദ്ദേഹം പറയുന്നു.
ഡൽഹിയിൽ നടത്തിയ പഠനത്തിൽ ഒമിക്രോൺ വകഭേദമായ BA2.75 ആണ് കൂടുതൽ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യാപനം കൂടുതലാണെങ്കിലും കരുതുന്നത്ര അപകടകാരിയല്ല ഈ വകഭേദമെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോവിഡ് മരണനിരക്കുകളുടെ കാര്യത്തിലും ഒരിടവേളയ്ക്ക് ശേഷം ഉയർച്ച ഉണ്ടായി. ഇതിനു പിന്നിൽ കോവിഡ് വൈറസ് മാത്രമല്ലെന്നും നേരത്തേ ശ്വാസകോശ, കിഡ്നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ഹൃദ്രോഗമുള്ളവരിലുമൊക്കെയാണ് രോഗം മരണത്തിലേക്ക് നയിക്കുന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കോവിഡ് ബാധിച്ചവരിൽ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ കൂടുന്നതായും കണ്ടുവരുന്നുണ്ട്.