കണ്ണൂർ ജില്ലയിലെ വന്യജീവി സങ്കേതങ്ങൾ നിർദേശ ഘട്ടത്തിൽ

കേളകം : ജില്ലയിലെ ആറളം വന്യജീവിസങ്കേതം സാങ്കേതികമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. ആറളം, കൊട്ടിയൂർ എന്നിവയാണ് ജില്ലയിലെ രണ്ടു വന്യജീവിസങ്കേതങ്ങളെങ്കിലും ആറളത്തിന്റെ കാര്യത്തിൽ നിയമപരമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചുള്ള അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് വിവരാവകാശരേഖ. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന് (കിഫ) വനംവകുപ്പ് നൽകിയ വിവരാവകാശരേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.
1972-ലെ വന്യജീവി സംരക്ഷണനിയമം അനുസരിച്ച് സംസ്ഥാനത്താകെ അന്തിമവിജ്ഞാപന ഘട്ടത്തിൽ എത്തിയത് ജില്ലയിലെ കൊട്ടിയൂർ വന്യജീവിസങ്കേതവും പാലക്കാട് ജില്ലയിലെ കരിമ്പുഴ വന്യജീവിസങ്കേതവും മാത്രം.
ആറളം വന്യജീവിസങ്കേതം നിർദേശഘട്ടത്തിൽ മാത്രമാണുള്ളത്. സംരക്ഷിത വനമേഖലയെ വന്യജീവിസങ്കേതമാക്കി പ്രഖ്യാപിക്കണമെങ്കിൽ 1972- ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സെക്ഷൻ 18 മുതൽ 26 വരെയുള്ള ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന നടപടികൾ പൂർത്തിയാക്കണം.
കരുതൽമേഖല വിധി മറികടക്കാനാകുക ഇങ്ങനെ
കരുതൽമേഖലാ വിഷയത്തിൽ സുപ്രീംകോടതി വിധി മറികടക്കനായി പോംവഴികൾ തേടുന്ന സാഹചര്യത്തിൽ വന്യജീവിസങ്കേത പ്രഖ്യാപനം പൂർത്തിയാകാത്തത് സംസ്ഥാനത്തിന് ഉപയോഗിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.
ആറളം വന്യജീവിസങ്കേത പ്രഖ്യാപനം പ്രാരംഭഘട്ടത്തിലായതിനാൽ ആറളത്തിന്റെ അതിർത്തി സംസ്ഥാനത്തിന് പുനർനിർണയിക്കാനാകും. വന്യജീവിസങ്കേത അതിർത്തി ഒരുകിലോമീറ്റർ വനത്തിനുള്ളിലേക്ക് മാറ്റിനിർണയിച്ചാൽ കരുതൽമേഖലയും വനത്തിനുള്ളിൽതന്നെ നിലനിർത്താനാകും.
എന്നാൽ കൊട്ടിയൂർ വന്യജീവിസങ്കേതത്തിന് ഈ പോംവഴിയിൽ കരുതൽമേഖല പ്രശ്നം പരിഹരിക്കാനാകില്ല.
എന്നാൽ കൊട്ടിയൂർ വന്യജീവിസങ്കേതത്തിന്റെ കരുതൽമേഖല സീറോ ആക്കി 06.11.20-ൽ സംസ്ഥാനം കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഈ റിപ്പോർട്ട് മന്ത്രാലയം അംഗീകരിച്ചാൽ പ്രശ്നപരിഹാരമുണ്ടാകും.
ജില്ലയിലെ വന്യജീവിസങ്കേത പ്രഖ്യാപനത്തിന്റെ നിലവിലെ നില ഇങ്ങനെ
കൊട്ടിയൂർ
01.03.2011-ലെ ചട്ടം 26 എ പ്രകാരമുള്ള നടപടികൾ പൂർത്തിയായി.
വന്യജീവിസങ്കേത പ്രഖ്യാപനം അന്തിമഘട്ടത്തിൽ
ആറളം
15.10.1984-ലെ ചട്ടം 18 അനുസരിച്ച് സംസ്ഥാന സർക്കാർ നിർദേശം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.
വന്യജീവിസങ്കേത പ്രഖ്യാപനം അന്തിമഘട്ടത്തിൽ