കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസ് അഞ്ചുശതമാനം വർധന

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസുകളും പരീക്ഷാഭവൻ സേവനങ്ങളുടെ ഫീസും അഞ്ചുശതമാനം വർധിപ്പിക്കാൻ വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി ഫീസ് വർധിപ്പിച്ചിരുന്നില്ല. കോവിഡ് പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞ സാഹചര്യത്തിലാണ് വർധന നടപ്പാക്കുന്നത്. സെനറ്റംഗങ്ങളുടെ യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവയും വർധിപ്പിച്ചു. യാത്രാബത്ത കിലോമീറ്ററിന് 12 രൂപയായിരുന്നത് 17 രൂപയാക്കി. സിറ്റിങ് 900 രൂപയിൽനിന്ന് 1250 രൂപയാക്കി.
വിദൂരവിഭാഗം വഴി ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നതിന് യു.ജി.സി. അംഗീകാരം തേടി അപേക്ഷിക്കാനും തീരുമാനിച്ചു. മൂന്ന് ബിരുദ കോഴ്സുകളും ഏഴ് പി.ജി. കോഴ്സുകളും തുടങ്ങാനാണ് അലോചന. ബി.കോം., ബി.ബി.എ., ബി.എ. മൾട്ടിമീഡിയ, എം.കോം., എം.എസ്‌സി. മാത്‌സ്, എം.എ. വിമൻ സ്റ്റഡീസ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, അറബിക്, സോഷ്യോളജി എന്നീ കോഴ്‌സുകളുടെ അംഗീകാരത്തിനാണ് യു.ജി.സി.യെ സമീപിക്കുക.
കാമ്പസ് സുരക്ഷാജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ ശുപാർശകൾ സമർപ്പിക്കുന്നതിന് കെ.കെ. ഹനീഫ, അഡ്വ ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. എം. മനോഹരൻ എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചു. കാമ്പസിൽ സ്‌കൂൾ വിദ്യാർഥിനി സുരക്ഷാജീവനക്കാരന്റെ പീഡനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 25 താത്കാലിക വനിതാ സുരക്ഷാജീവനക്കാരെ നിയമിക്കാനും തീരുമാനമായി.
കാമ്പസിൽ വിദ്യാർഥിനികൾക്കായി 50 സൈക്കിളുകൾ വാങ്ങും. കായിക പഠനവിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുന്ന ഗസ്റ്റ് അധ്യാപകർക്ക് സർവകലാശാലാ ഫണ്ടിൽനിന്ന് പ്രതിഫലം നൽകും.