അനാഥാലയങ്ങൾക്ക് സൗജന്യനിരക്കിൽ അരി തുടരും
തിരുവനന്തപുരം: അനാഥാലയങ്ങൾക്കും അഗതി-വൃദ്ധ മന്ദിരങ്ങൾക്കും കന്യാസ്ത്രീമഠങ്ങൾക്കും പട്ടികവിഭാഗം ഹോസ്റ്റലുകൾക്കും സൗജന്യനിരക്കിൽ അരി നൽകുന്നത് തുടരുമെന്ന് പി.എസ്. സുപാലിന്റെ സബ്മിഷന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ മറുപടി നൽകി. ഓരോ അന്തേവാസിക്കും 5.65 രൂപ നിരക്കിൽ പത്തരക്കിലോഗ്രാം അരിയും 4.15 രൂപയ്ക്ക് നാലരക്കിലോഗ്രാം ഗോതമ്പുമാണ് നൽകിയിരുന്നത്.
2019-നുശേഷം ഈ സ്കീമിൽ കേന്ദ്രസർക്കാർ ധാന്യങ്ങൾ അനുവദിച്ചിട്ടില്ല. എന്നാൽ, ഇക്കാലയളവിൽ സംസ്ഥാനം 2837.885 ടൺ അരിയും 736.027 ടൺ ഗോതമ്പും വിതരണം ചെയ്തു. ഇതിലൂടെ 1.65 കോടിയുടെ അധികബാധ്യതയുണ്ടായി. ഗോതമ്പ് കേന്ദ്രം അനുവദിക്കാത്തതിനാൽ പകരം അരി നൽകുമെന്നും മന്ത്രി പറഞ്ഞു.
