മിന്നൽ; ജാഗ്രത വേണം

കണ്ണൂർ : വരും ദിവസങ്ങളിലും മിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ കഴിഞ്ഞ ദിവസം മിന്നലേറ്റുള്ള മരണവും സംഭവിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയത്ത് മിന്നലിന് സാധ്യത കൂടുതലായതിനാൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുമുണ്ട്.
മിന്നലുള്ളപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ മിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം.
∙ വീടിന്റെ ജനലും വാതിലും അടച്ചിടണം
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം, വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യവും ഒഴിവാക്കണം.
∙ ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നതും ഒഴിവാക്കണം.
∙ തുണികൾ എടുക്കാൻ ടെറസിലോ, മുറ്റത്തോ മിന്നലുള്ള സമയത്തു പോകരുത്.
∙ കുട്ടികളെ 2 മണി മുതൽ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്.
∙ മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കണം.
∙ മിന്നലും മഴയുമുള്ളപ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്.
∙ മിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലത്തു പെട്ടുപോയാൽ കുനിഞ്ഞു നിൽക്കുകയോ നിലത്തു കമിഴ്ന്നു കിടക്കുകയോ വേണം. വൃക്ഷങ്ങളുടെ അടിയിലേക്കു കയറി നിൽക്കരുത്.
∙ മിന്നൽ സമയങ്ങളിൽ വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതിനുള്ളിൽ തുടരണം.
∙ മിന്നലുള്ളപ്പോൾ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം