‘തിരികെ സ്കൂളിലേക്ക് ’: പാഠം മൂന്ന്: കൂട്ടായ്മ, ജീവിതഭദ്രത, നമ്മുടെ സന്തോഷം

കണ്ണൂർ : ‘അയൽക്കൂട്ടക്കാർ നമ്മൾ ഒന്നിച്ചിരിക്കുന്നു. ഒന്നിച്ച് യോഗം ചേരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ഒന്നിച്ച് ചേരുന്നത്? കുടുംബശ്രീയിൽ നമ്മളെല്ലാം സഹോദരങ്ങളും സ്നേഹിതരുമാണ്. ഒറ്റയ്ക്ക് നാം അശക്തരാണ്. ഒന്നിച്ച് നിന്നാൽ നാം വൻശക്തിയാണ്. നമുക്ക് ഒന്നായി മുന്നേറാം’ കുടുംബശ്രീ അംഗങ്ങൾക്കായി കുടുംബശ്രീ മിഷനും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിലേക്ക്’ പാഠ്യപദ്ധതിയുടെ ഭാഗമായി ഞായറാഴ്ച പഠിച്ച മൂന്നാമത്തെ പാഠത്തിലെ ഭാഗമാണിത്.
കുടുംബശ്രീ പ്രവർത്തകരിൽ സാഹോദര്യം വളർത്താനും അവരെ സ്വന്തം കാലിൽ നിർത്താനും സംരംഭകരാക്കാനുമുള്ള പാഠ്യപദ്ധതിയായ ‘തിരികെ സ്കൂളിലേക്ക്’ ജില്ലയിൽ ആഹ്ലാദകരമായ അനുഭവങ്ങളായി പുരോഗമിക്കുകയാണ്.
ഒക്ടോബർ ഒന്നിനും ഡിസംബർ പത്തിനും ഇടയിലുള്ള അവധിദിവസങ്ങളിൽ അടുത്തുള്ള ഹയർ സെക്കൻഡറി-യു.പി. സ്കൂളുകളിലാണ് ക്ലാസ് നടക്കുന്നത്. കുടുംബശ്രീ സംഘടന, കണക്കുകൾ കൈകാര്യം ചെയ്യൽ, സംരംഭങ്ങൾ തുടങ്ങൽ, കൂട്ടായ്മ, ഡിജിറ്റൽലോകം എന്നിവയാണ് പഠന വിഷയങ്ങൾ. ജില്ലയിലെ 20,900 അയൽക്കൂട്ടങ്ങളിലെ 3.15 ലക്ഷം പേർക്കാണ് പരിശീലനം നൽകുന്നത്.
രാവിലെ 9.30-ന് അസംബ്ലിയോടെയാണ് ക്ലാസുകൾ ആരംഭിക്കുക. ഉച്ചഭക്ഷണം എല്ലാവരും കൊണ്ടുവരും. പ്രായവ്യത്യാസമില്ലാതെ എല്ലാവരും കളികളിലും കലാപരിപാടികളും പങ്കെടുക്കുന്നു.
കുടുംബശ്രീ പ്രവർത്തകരിൽ സാമൂഹിക അവബോധമുണ്ടാക്കാനും കൂട്ടായ്മ വളർത്തിയെടുക്കാനും പരിപാടി പ്രയോജനപ്പെടുമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത് പറഞ്ഞു.