ആധാർ അപ്ഡേഷൻ: കേരളം മുന്നിൽ, ദേശീയതലത്തിൽ മലപ്പുറം ഒന്നാമത്

തിരുവനന്തപുരം: ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ മലപ്പുറം ജില്ല ഒന്നാമത്. 2022 സെപ്റ്റംബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള ആധാർ വിവരച്ചേർക്കലിലാണ് മലപ്പുറം ഒന്നാമതെത്തിയത്. യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യു.ഐ.ഡി.എ.ഐ) കണക്ക് പ്രകാരം അപ്ഡേഷൻ കാര്യത്തിൽ മുൻനിരയിലുള്ള 20 ജില്ലകളുടെ പട്ടികയിൽ കേരളത്തിലെ മുഴുവൻ ജില്ലകളുമുണ്ട്.
എറണാകുളമാണ് രണ്ടാമത്. കണ്ണൂർ മൂന്നാമതും. 2023 സെപ്റ്റംബറിലെ മാത്രം കണക്കിലും ദേശീയതലത്തിൽ മലപ്പുറം ഒന്നാമതാണ്. അതേസമയം രണ്ടും മൂന്നും സ്ഥാനങ്ങളിൽ വ്യത്യാസമുണ്ട്. കണ്ണൂർ രണ്ടാമതും എറണാകുളം മൂന്നാമതും.
പത്ത് വർഷം കഴിഞ്ഞവരുടെ ആധാറിലെ വിവരങ്ങൾ പുതുക്കുന്നതിന് യു.ഐ.ഡി.എ.ഐ രാജ്യവ്യാപകമായി 2022 സെപ്റ്റംബർ മുതലാണ് ആധാർ അപ്ഡേഷൻ യജ്ഞം ആരംഭിച്ചത്.
ആധാറിലുള്ള പേരും വിലാസവും തെളിയിക്കുന്ന രണ്ട് രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. സംസ്ഥാനത്ത് ഐ.ടി മിഷന്റെ നേതൃത്വത്തിൽ വിപുല പ്രചാരണ പ്രവർത്തനങ്ങൾ ഒരുക്കിയിരുന്നു. ഇതാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ മുന്നേറ്റത്തിന് കാരണം.